ദോഹ: കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുന്ന ഖത്തറിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പിസിആർ പരിശോധനാ കേന്ദ്രങ്ങളിൽ വൻതിരക്ക്. മുമ്പ് ഏഴു മണിക്കൂറിനുള്ളിൽ കിട്ടിയിരുന്ന പരിശോധനാ ഫലം ഇപ്പോൾ 48 മണിക്കൂർ കഴിഞ്ഞാലും ലഭിക്കാത്ത സ്ഥിതിയാണ്.
ഹമദ് മെഡിക്കൽ കോർപറേഷൻ, പിഎച്ച്സികൾ, ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവയിലെല്ലാം ഒരുപോലെ തിരക്കാണ് അനുഭവപ്പെടുന്നത്.
യാത്രാവശ്യത്തിനായി പിസിആർ സർട്ടിഫിക്കറ്റ് എടുക്കാൻ സ്വകാര്യ ക്ലിനിക്കിൽ രാവിലെ ഏഴിന് എത്തിയ പ്രവാസിക്ക് ലഭിച്ചത് 154ാം നമ്പർ ടോക്കൺ ആയിരുന്നു.
പല ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളിലും തിരക്ക് ഇതിലുമേറെയാണ്. വാഹനങ്ങളുടെ നീണ്ടനിരയാണ് പലയിടത്തും.
48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാണ് പല വ്യോമയാന സർവീസുകളും യാത്രാനുമതി നൽകുന്നതെന്നതിനാൽ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങുന്ന സ്ഥിതിയുമുണ്ട്. അടുത്ത ബന്ധുക്കളുടെ മരണംമൂലം അടിയന്തരമായി നാട്ടിൽ പോകേണ്ടവരാണ് ഏറ്റവും പ്രയാസം അനുഭവിക്കുന്നത്. അച്ഛന്റെ മരണത്തെത്തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവാവിന് രണ്ടാംദിനം ടിക്കറ്റ് മാറ്റിയെടുത്താണ് യാത്ര ചെയ്യാനായത്.
Comments