മോസ്‌കോ: കസാക്കിസ്ഥാനിൽ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സർക്കാർ രാജിവെച്ച് ഒഴിഞ്ഞു. നിരവധി സർക്കാർ ഓഫീസുകളും വലിയ കെട്ടിടങ്ങളും പ്രതിഷേധക്കാർ തകർത്തു. ഈ സാഹചര്യത്തിൽ മോസ്‌കോയുടെ നേതൃത്വത്തിലുള്ള റഷ്യൻ സൈന്യത്തെ കസാക്കിസ്ഥാനിൽ വിന്യസിച്ചു. കസാക്കിസ്താൻ പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
കലാപത്തെ തുടർന്ന് മന്ത്രിസഭ രാജിവെയ്‌ക്കുകയും ഇന്ധന വില വർദ്ധനവ് പിൻവലിക്കുകയും ചെയ്തിട്ടും സംഘർഷാവസ്ഥയിൽ അയവ് വന്നിട്ടില്ല. രാജ്യത്ത് വിവിധയിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇതുവരെ 12ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. തുടർന്ന് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ അയൽരാജ്യങ്ങളിൽ നിന്നും സൈനിക സഹായം കസാക്കിസ്ഥാൻ തേടിയിരുന്നു.
റഷ്യ, അർമേനിയ, ബലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സൈനിക സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനോടാണ് സഹായം തേടിയത്. തുടർന്നാണ് റഷ്യ സൈന്യത്തെ അയച്ചത്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനേഷ്യനും സേനയെ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിരാകാശ വിക്ഷേപണങ്ങൾക്കായി റഷ്യ ഉപയോഗിക്കുന്ന കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിനടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ മേധാവി ദിമിത്രി റോഗോസിനും അറിയിച്ചു.
രാജ്യത്ത് സർക്കാർ ഇന്ധന വില വർദ്ധനവ് പ്രഖ്യാപിച്ചതോടെയാണ് തീരുമാനത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങൾ കത്തിക്കുകയും അൽമാക്കി വിമാനത്താവളം പിടിച്ചെടുക്കുകുയും ചെയ്തു. പടിഞ്ഞാറൻ കസാക്കിസ്ഥാനിൽ ആരംഭിച്ച പ്രക്ഷോഭം കൂടുതൽ പ്രദേശത്തേയ്‌ക്ക് വ്യാപിക്കുകയായിരുന്നു.
Comments