ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വീണ്ടും കടലിലേക്ക്. കൊച്ചി കപ്പൽ ശാലയിലുള്ള വിമാനവാഹിനി പത്ത് ദിവസം നീളുന്ന പരീക്ഷണങ്ങൾക്കായി ഇന്ന് ഉൾക്കടലിലേക്ക് പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് കമ്മീഷൻ ചെയ്യുന്ന വിക്രാന്ത് മൊത്തം 16 സമുദ്ര പരീക്ഷണങ്ങളാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് നാല് മുതൽ എട്ട് വരെയായിരുന്നു ആദ്യ സമുദ്ര പരീക്ഷണം. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഒക്ടോബർ 24ന് വീണ്ടും സമുദ്ര പരീക്ഷണത്തിന് കടലിൽ പോയ വിക്രാന്ത് നവംബർ രണ്ടിന് തിരികെ എത്തി. രണ്ട് തവണയായി ഇതുവരെ 16 ദിവസത്തെ സമുദ്ര പരീക്ഷണം പൂർത്തിയാക്കിയിട്ടുണ്ട്. സമുദ്രപരീക്ഷണങ്ങളിലൂടെ വിമാനവാഹിനിയുടെ പൂർണ്ണ പ്രവർത്തന ക്ഷമതയാണ് പരീക്ഷിക്കുന്നത്.
ഏകദേശം രണ്ടായിരത്തോളം നാവികരും സാങ്കേതിക വിദഗ്ധരുമായിട്ടാണ് സമുദ്ര പരീക്ഷണം നടത്തുന്നത്. ഈ സമയം ആരേയും വിമാനവാഹിനിയിൽ നിന്നും പുറത്തേയ്‌ക്ക് പോകാൻ അനുവദിക്കില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലായി വിക്രാന്തിന്റെ ഗ്യാസ് ടർബൈൻസ്, ഗിയർബോക്‌സ്, ജീവൻ രക്ഷാ സംവിധാനങ്ങൾ, ഷിപ്പ് സിസ്റ്റംസ്, പവർ ജനറേഷൻസ് എന്നിവയുടെ പ്രവർത്തനങ്ങളാണ് പരീക്ഷിച്ചത്.
ഇന്ന് മുതൽനടക്കുന്ന പരീക്ഷണങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ വിക്രാന്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പരീക്ഷിക്കുന്നത്. കൂടാതെ കപ്പലിന്റെ സെൻസർ സ്യൂട്ടുകളും പരീക്ഷിക്കും. വിശാഖപട്ടണം ആസ്ഥാനമായുള്ള ഡിആർഡിഒ ലബോറട്ടറിയായ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരും പരീക്ഷണ വേളയിൽ പങ്കാളികളാകും. ഏകദേശം 23,000 കോടി രൂപ ചെലവിൽ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് യുദ്ധക്കപ്പൽ വിക്രാന്ത് നിർമ്മിച്ചത്.
മിഗ് 29 കെ യുദ്ധവിമാനങ്ങൾ, കാമോവ് 31 ഹെലികോപ്റ്ററുകൾ, എംഎച്ച് 60 ആർ മൾട്ടിറോൾ ഹെലികോപ്റ്ററുകൾ എന്നിവ യുദ്ധക്കപ്പലിൽ പ്രവർത്തിക്കും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ആളുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള യുദ്ധക്കപ്പലിൽ 2,300 ലധികം കമ്പാർട്ടുമെന്റുകളുണ്ട്. ഐഎസിക്ക് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവും വിക്രാന്തിനുണ്ട്. 2009 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.
Comments