ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംഘടനയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ മനീന്ദർ സിംഗ് ആണ് ഹർജി സമർപ്പിച്ചത്. ഹർജിയുടെ പകർപ്പ് കേന്ദ്രസർക്കാരിനും, പഞ്ചാബ് സർക്കാരിനും കൈമാറാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഹർജിയുമായി സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. പ്രധാനമന്ത്രിയ്‌ക്ക് നേരെയുണ്ടായത് ആസൂത്രിത നീക്കമാണ്. പഞ്ചാബ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Comments