ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സുസജ്ജമെന്ന് സംസ്ഥാന നേതാക്കൾ. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ഈ മാസം 15-ാം തിയതി പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അറിയിച്ചു. 70 നിയമസഭാ സീറ്റുകളിലേയ്‌ക്കും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നും ഉത്തരാഖണ്ഡിന്റെ വികസനകുതിപ്പിന് വീണ്ടും ആക്കം കൂട്ടുമെന്നും സന്തോഷ് പറഞ്ഞു.
ബി.ജെ.പിയുടെ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി, സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സമിതിയോഗം ചേർന്നത്. വിവിധ മേഖലയിലെ പ്രാദേശിക നേതൃത്വം നൽകിയ പട്ടിക വിശദമായി അവലോകനം ചെയ്‌തെന്നും സമൂഹത്തിലെ ഏറ്റവും മികച്ചവരും ജനക്ഷേമ തൽപ്പരരുമായ പ്രമുഖവ്യക്തികളടക്കം നരേന്ദ്രമോദിയുടെ വികസനനയത്തെ പിന്തുണയ്‌ക്കാൻ രംഗത്തിറങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വലിയ കുത്തൊഴു ക്കാണെന്നും ബി.ജെ.പിക്ക് അത് പരിഹരിക്കാൻ സാധിക്കില്ലെന്ന കോൺഗ്രസ്സ് നേതാക്കളുടെ വാദത്തെ സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് തള്ളി. അച്ചടക്കമുള്ള പാർട്ടി എന്ന നിലയിലും രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ദേശീയതയെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുള്ള നേതാക്കളാണ് എല്ലാവരുമെന്ന് മറക്കരുതെന്നും കൗശിക് പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്ന പട്ടികയാണ് പുറത്തുവിടുക എന്നും സൂചനയുണ്ട്. ഉത്തരാഖണ്ഡിലെ വികസനവും കാർഷിക വിഷയങ്ങളുമാണ് ബി.ജെ.പി മുന്നോട്ട് വയ്‌ക്കുന്നതെന്നും കൗശിക് പറഞ്ഞു.
13 ജില്ലകളിലായി 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. 2000ൽ പ്രത്യേക സംസ്ഥാനമായി ഉത്തർപ്രദേശിൽ നിന്നും വേർപെട്ടാണ് പുതിയ സംസ്ഥാനമായത്. ഉത്തരാഖണ്ഡിന്റെ 4-ാം നിയമസഭയാണ് നിലവിലുള്ളത്. 2017 മാർച്ച് 18നാണ് നിലവിലെ നിയമസഭ ആരംഭിച്ചത്.
നിലവിലെ മുഖ്യമന്ത്രി ബി.ജെ.പിയുടെ പുഷ്‌ക്കർ ധാമിയാണ്. ഈ കാലയളവിൽ ത്രിവേന്ദ്ര സിംഗ് റാവതിനും തീരഥ് സിംഗ് റാവതിനും ശേഷം മൂന്നാമത്തെ നേതാവാണ് മുഖ്യമന്ത്രി യായത്. ഒറ്റ ഘട്ടത്തിലെ തെരഞ്ഞെടുപ്പായാണ് 2017ൽ നടന്നത്.65.64 ശതമാനമാണ് വോട്ടെടുപ്പ്. ബി.ജെ.പി 57 സീറ്റിലും കോൺഗ്രസ്സ് 11ലും സ്വതന്ത്രരായ 2 പേരും ജയിച്ചു. ഈ വർഷം തെര ഞ്ഞെടുപ്പ് ഫെബ്രുവരി 14ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ്.
Comments