ന്യൂഡൽഹി: ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ നടൻ സിദ്ധാർത്ഥ് സൂര്യനാരായണൻ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തന്റെ ചിന്താഗതി എത്രമാത്രം നികൃഷ്ടമാണെന്നാണ് സിദ്ധാർത്ഥിന്റെ പ്രതികരണം തെളിയിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
രാജ്യത്തെ ഒരു കായിക ശക്തികേന്ദ്രമാക്കി മാറ്റുന്നതിൽ സൈന നെഹ്‌വാൾ നൽകിയ സംഭാവനകളിൽ ഇന്ത്യ ഏറെ അഭിമാനിക്കുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ വ്യക്തി എന്നതിലുപരി അവൾ തികഞ്ഞൊരു രാജ്യസ്‌നേഹി കൂടിയാണെന്നും കായിക മന്ത്രി കൂടിയായിരുന്ന കിരൺ റിജിജു പറഞ്ഞു. സൈനയുടെ ട്വീറ്റിനെ റീട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രതികരണവുമായി രംഗത്തെത്തി. ഒരു ആപ്പിലൂടെ മാത്രമാണോ ഇന്നത്തെ കാലത്ത് സ്ത്രീകൾ അപമാനിക്കപ്പെടുന്നതെന്ന് സ്മൃതി ഇറാനി ചോദിച്ചു. ഇവിടെ ഒരു ലോക ചാമ്പ്യനായ സ്ത്രീ കൂടിയാണ് അപമാനിക്കപ്പെട്ടത്. രാഷ്‌ട്രീയ നിലപാട് തുറന്നുപറഞ്ഞതിന് ജനപ്രിയ നടനെന്ന് വിളിക്കപ്പെടാവുന്ന വ്യക്തി അവളെ താഴ്‌ത്തിക്കെട്ടി. ഇത്തരത്തിൽ സമൂഹത്തിൽ പിടിക്കപ്പെടുന്ന പുരുഷന്മാരെക്കുറിച്ച് മാത്രമാണോ നാം ആശങ്കപ്പെടേണ്ടത്. അതോ ഒരു സ്ത്രീയുടെ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നവരെയാണോ നാം ഭയക്കേണ്ടത്. ഇത്തരക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
Comments