ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ ശിക്ഷിച്ച് സുപ്രീംകോടതി. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ സംരക്ഷിക്കാനായില്ലെങ്കിൽ എങ്ങനെ നിലനിൽക്കാനാകുമെന്ന് ചോദിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ് ആണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. 80 കാരിയായ അമ്മായിഅമ്മയുടെ അപ്പീൽ തളളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
‘ഒരു സ്ത്രീ തന്റെ മരുമകളോട് ക്രൂരത കാണിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിച്ചില്ലെങ്കിൽ രണ്ടാമത്തെ സ്ത്രീ അപകടത്തിലാകു’മെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തേക്കാണ് അമ്മായിഅമ്മയ്ക്ക് കോടതി ജയിൽശിക്ഷ വിധിച്ചത്. ജസ്റ്റിസ് എംആർ ഷായും ബിവി നാഗരത്നയും അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
വീട് നിർമ്മിക്കാൻ പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐപിസി 340ബി പ്രകാരം ശിർക്ഷാർഹമായ കുറ്റമാണിത്. സ്ത്രീധനം പോലുള്ള സാമൂഹിക തിന്മയെ നിയമവ്യവസ്ഥയിലൂടെ ഇല്ലാതാക്കണമെങ്കിൽ നിയമ നിർമ്മാണ സഭയുടെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഇത്തരം വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. സ്ത്രീധനം എന്ന വാക്കിന് വിശാലമായ വ്യാഖ്യാനം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.
2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവും ഭർതൃ മാതാവും ചേർന്ന് മകളെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ മാതാവാണ് പരാതി നൽകിയത്. കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം മർദ്ദിച്ചിരുന്നു. വീട്ടിൽ നിന്നു പണം ലഭിക്കില്ലെന്ന് ഉറപ്പായതിനെ തുടർന്നാണ് ഗർഭിണിയായ മകൾ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് അമ്മ പറഞ്ഞത്.
അമ്മായിഅമ്മ ഉൾപ്പെടുന്ന കേസിലെ പ്രതികൾ ഗുരുതര കുറ്റമാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. അതേസമയം പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതായും കോടതി പറഞ്ഞു.
Comments