ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വപ്ന വാഹനങ്ങളിൽ ഒന്നായിരുന്നു ചേതക്ക് എന്ന സ്‌കൂട്ടർ. ‘ഹമാരാ ബജാജ്’ എന്ന പരസ്യഗാനം മൂളിപ്പാട്ടായി പാടാത്തവർ ചുരുക്കമായിരിക്കും. സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകൾ ഉപയോഗിച്ചിരുന്ന ചേതക് ഇരുചക്രവാഹന ശ്രേണിയിലെ കിരീടം വെയ്‌ക്കാത്ത രാജാവ് തന്നെയായിരുന്നു. പ്രായ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഓടിച്ചിരുന്ന വാഹനം ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിലൂടെ കുത്തിച്ചു പായുകയായിരുന്നു. ജനകോടികൾ നെഞ്ചിലേറ്റിയ ചേതക്കിന്റെ ഉൽപാദനം ഒരു പതിറ്റാണ്ടിലേറെയായി അവസാനിപ്പിച്ചിട്ട്. പിന്നീട് ഇലക്ട്രിക് കരുത്തിൽ ചേതക്കിനെ ബജാജ് വീണ്ടും അവതരിപ്പിച്ചു. പഴയ ചേതക് എന്നൊരു പേരൊഴികെ മറ്റെല്ലാം മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇലക്ട്രിക് ചേതക്കിന്റെ വിൽപന കൂടുതൽ നഗരങ്ങളിലേയ്‌ക്ക് വ്യാപിപ്പിക്കുന്നുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇരുചക്രവാഹന പ്രേമികളുടെ സ്വപ്നങ്ങളിലെ രാജകുമാരനായിരുന്ന ചേതക്കിന്റെ പിറവിയും വളർച്ചയുടെ ചരിത്രവും അറിഞ്ഞാലോ……
പുരാതന ഭാരതത്തിലെ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു മേവാർ. അവിടുത്തെ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗളർക്ക് മുൻപിൽ മുട്ട് മടക്കാത്ത, തോൽവി എന്തെന്നറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്നു റാണാ പ്രതാപ് സിംഗ്. അദ്ദേഹത്തിന് കരുത്തനായ ഒരു കുതിര ഉണ്ടായിരുന്നു. പേര് ചേതക്. മുഗൾ ചക്രവർത്തിയുടെ ഗജവീരന്റെ മസ്തിഷ്‌കത്തിൽ ചാടിച്ചവിട്ടി യജമാനന്റെ ലക്ഷ്യത്തിന് വഴിയൊരുക്കിയ വില്ലാളിവീരൻ. ഒടുവിൽ മുറിവേറ്റ് വീണ റാണാ പ്രതാപ് സിംഗിനെയും എടുത്ത് ആയുധങ്ങളുമായി പാഞ്ഞടുത്ത സൈനികർക്ക് ഇടയിലൂടെ യുദ്ധ മുഖത്ത് നിന്നും കുതിച്ച് പാഞ്ഞവൻ. ഇടം കാലിൽ വെട്ടുകൊണ്ടിട്ടും തന്റെ ലക്ഷ്യം മറക്കാതെ, അവശനായ രാജാവിനെയും പേറി കാതങ്ങൾ താണ്ടി യജമാനനെ സുരക്ഷിതനാക്കി മരണത്തിലേയ്‌ക്ക് മറഞ്ഞുപോയ ചേതക്.
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972ൽ ഒരു സ്‌കൂട്ടർ അവതരിപ്പിക്കുമ്പോൾ റാണാ പ്രതാപ് സിംഗിന്റെ ഈ കുതിരയുടെ പേരായിരുന്നു ബജാജിന്റെ മനസിൽ. പൂനെയിലെ ബജാജിന്റെ വാഹന നിർമ്മാണ പ്ലാന്റിൽ നിന്നും പടക്കുതിരയുടെ കരുത്തുമായി എത്തിയ ചേതക്ക് സാധാരണക്കാരന്റെ വാഹന സ്വപ്നങ്ങളിലേയ്‌ക്ക് കുതിച്ച് കയറുകയായിരുന്നു.
ഇരുചക്ര വാഹനം വാങ്ങുന്നുണ്ടോ? എന്നാൽ ചേതക്കല്ലാതെ മറ്റൊന്നില്ല എന്ന് ഇന്ത്യക്കാർ ഉറച്ച് വിശ്വസിച്ചു അന്ന്. 145 സിസി ടു സ്‌ട്രോക്ക് എഞ്ചിൻ. ഇടം കൈയിൽ ഷിഫ്റ്റ് ചെയ്യാൻ സാധിക്കുന്ന ഫോർ സ്പീഡ് ട്രാൻസ്മിഷൻ, വിശാലമായ സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവ ചേതക്കിന്റെ സവിശേഷതകളിൽ ചിലതാണ്. ഒരു കുടുംബത്തിലെ നാല് പേർക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യാൻ സാധിച്ചിരുന്നു ചേതക്കിൽ. ചുരുക്കി പറഞ്ഞാൽ, പണ്ട് കാലത്തെ കാറ് എന്ന് തന്നെ ചേതക്കിനെ വിശേഷിപ്പിക്കാം. തിരത്തുകളിൽ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ചേതക്ക് ഇന്ത്യൻ നഗരങ്ങളിലെ പ്രധാന കാഴ്ചയായിരുന്നു. ഒരു വർഷം ഇരുപതിനായിരത്തിലധികം ചേതക്കുകൾ അക്കാലത്ത് നിരത്തിൽ ഇറക്കിയിരുന്നു.
1980കളിൽ മറ്റ് സ്‌കൂട്ടറുകൾ നിരത്തിലെത്തിയെങ്കിലും അപ്പോഴും ചേതക്കിന്റെ തട്ട് താഴ്ന്ന തന്നെയിരുന്നു. റാണാ പ്രതാപിന്റെ പടക്കുതിരയെ പോലെ ഈ സ്‌കൂട്ടറും തന്റെ കുതിപ്പ് തുടർന്ന് കൊണ്ടിരുന്നു. എന്നാൽ, 1990കളിൽ ഇന്ത്യൻ നിരത്തിലേയ്‌ക്ക് ഒഴുകിയ ജപ്പാൻകാരന്റെ സാങ്കേതിക വിദ്യക്ക് മുന്നിൽ ചേതക് പകച്ചുപോയി.
ജപ്പാൻകാരന്റെ തലയിൽ ഉദിച്ച ചിന്തകൾ ചേതക്കിനെ മുട്ടുകുത്തിച്ചു. കൂടുതൽ വേഗതയും നിയന്ത്രണവുമുള്ള ഗിയർ സംവിധാനവും മികച്ച മൈലേജും നൽകുന്ന ബൈക്കുകൾ ഇന്ത്യൻ നിരത്ത് കീഴടക്കാൻ ആരംഭിച്ചപ്പോൾ മൂന്ന് പതിറ്റാണ്ട്് നീണ്ട ചേതക്കിന്റെ വിജയ യാത്ര അവസാനിക്കുകയായിരുന്നു. ചേതക്കിനെ വിപണിയിൽ നിന്നും പിൻവലിച്ച് ബജാജും പതിയെ ബൈക്ക് നിർമ്മാണത്തിലേയ്‌ക്ക് തിരിഞ്ഞു. അങ്ങനെ ഭാരതീയരുടെ മനസിന്റെ ഒരു കോണിൽ ഒരു ഓർമ്മയായി ചേതക്ക് മാറി.
എന്നാൽ ഒരു പതിറ്റാണ്ടിനു ശേഷം ചേതക്കിനെ ബജാജ് പുനർജനിപ്പിച്ചു. പക്ഷേ, പഴയ ആ പേര് മാത്രമായിരുന്നു ചേതക്കിൽ അവശേഷിച്ചിരുന്നത്. ഇലക്ട്രിക് കരുത്തിലാണ് പുതിയ ചേതക് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് സംവിധാനം ഉൾപ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ഇ-ചേതക് എത്തിയത്.
തോൽവിയറിയാത്ത റാണാ പ്രതാപ് സിംഗിന്റെ കുതിരയെപ്പോലെ ഇന്ത്യൻ നിരത്തുകളിൽ വീണ്ടും കുതിപ്പ് തുടരുകയാണ് രണ്ടാം വരവിലൂടെ ഇ-ചേതക്. പഴയ പ്രതാപം വീണ്ടെടുക്കാൻ……………..
Comments