ഹൈദരാബാദ്: സൈന നെഹ്വാളിനെ അശ്ലീലപരാമർശമുള്ള ട്വീറ്റിലൂടെ വിമർശിച്ച സിദ്ധാർത്ഥിന് വീണ്ടും കുരുക്ക്. ബിജെപി നേതാക്കളായ നീലം ഭാർഗവ റാം, പ്രേരണ ടി എന്നിവർ നൽകിയ പരാതിയിൽ സിദ്ധാർത്ഥിനെതിരെ ഹൈദരാബാദ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐടി ആക്ടിലെ സെക്ഷൻ 67, ഐപിസി 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വച്ച് തടഞ്ഞ സംഭവത്തിനെതിരെ സൈന പ്രതികരിച്ചതോടെയാണ് സിദ്ധാർത്ഥ് അശ്ലീലചുവയുള്ള ട്വീറ്റുമായി രംഗത്തെത്തിയത്. പരാമർശത്തിനെതിരെ രാജ്യത്തിന്റെ എല്ലാ കോണിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ക്ഷമാപണകത്ത് പോസ്റ്റ് ചെയ്തത്. മോശം അർത്ഥമോ ഭാഷയോ വിമർശനത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നും മാപ്പ് പറയുന്നുവെന്നുമാണ് സിദ്ധാർത്ഥ് കുറിച്ചത്.
സിദ്ധാർത്ഥിന്റെ മാപ്പ് അപേക്ഷയോട് പ്രതികരിച്ച് സൈനയും രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയോടും ഇത്തരത്തിലുള്ള മോശം ഭാഷ ഉപയോഗിക്കരുതെന്നും, ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നുമാണ് സൈന പറഞ്ഞത്.
Comments