കൊളംബോ: ശ്രീലങ്കയിൽ 27 തടവുകാരെ ക്രൂരമായി കൊലപ്പെടുത്തുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ചു.കൊളംബോയിലെ വെലിക്കട ജയിൽ സൂപ്രണ്ടായിരുന്ന എമിൽ ലമാഹെവഗെയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്
കൊളംബോ ഹൈക്കോടതി ഇന്ന് ജയിൽ സൂപ്രണ്ടായിരുന്ന എമിൽ ലമാഹെവഗെ കുറ്റക്കാരനാണെന്ന് വിധിയ്ക്കുകയും കൊലപാതകങ്ങളിൽ സഹപ്രതിയായ പോലീസ് കമാൻഡർ മോസസ് രംഗജീവയെ വെറുതെ വിടുകയും ചെയ്തു. 2019 ജൂലൈയിലാണ് കലാപത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.
2012 നവംബറിലാണ് ലോകത്തെ നടുക്കിയ വെലിക്കട ജയിൽ കലാപം ഉണ്ടായത്.മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജയിലിൽ പരിശോധനയ്ക്കെത്തിയ സ്പെഷൽ ടാസ്ക് ഫോഴ്സും ജയിൽ പുള്ളികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.പരിശോധനയിൽ രോഷംപൂണ്ട തടവുകാർ ആയുധപ്പുര തകർത്തു തോക്കുകൾ കൈക്കലാക്കി ടെറസിലേക്ക് ഓടിക്കയറി പോലീസുകാർക്കെതിരേ വെടിയുതിർക്കുകയായിരുന്നു.
ജയിലിനു പുറത്തിറങ്ങിയ പോലീസ് സംഘത്തിനു നേർക്കു തടവുകാർ കല്ലെറിയാൻ തുടങ്ങിയതോടെ പോലീസ് തടവുകാർക്കു നേരെ നിറയൊഴിക്കുകയായിരുന്നു.കലാപത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ 27 പേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments