ബ്രസീലിയ: ആമസോണ്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ മഴനൂലിന്റെ മനോഹരമായ കാഴ്ചയുണരും. മഴയുടെ പല ഭാവങ്ങള്‍ മനസ്സില്‍ വന്നണയും. മഴച്ചാറ്റലില്‍ സൂര്യരശ്മികള്‍ തീര്‍ക്കുന്ന മഴ വില്ലഴക് വല്ലാത്ത ചാരുതയാണ്. എന്നാല്‍ അതിനേക്കാള്‍ മനോഹരമായ ഒരു കഥയാണ് ആമസോണ്‍ കാട്ടില്‍ നിന്നു കേള്‍ക്കുന്നത്. ചാറ്റല്‍ മഴയുടെ നിര്മലതയോടെ മനസ്സു നിറയുന്നതാണ് ആ കഥ.രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകള്‍ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിന് കേന്ദ്രത്തിലെത്തിച്ച ഒരു മകന്റെ കഥയാണത്.
ഇരുപത്തിനാലുകാരനായ ടാവി അറുപത്തിയേഴു വയസ്സുള്ള തന്റെ അച്ഛന് വാഹുവിനെയും വഹിച്ച് കാട്ടിലൂടെ നടന്നത് മണിക്കൂറുകളാണ്. വെറുതെ നടന്നതല്ല. കാടിനകത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് വാക്സിന് നല്‍കാനാണ് ടാവി വാഹുവിനെയും വഹിച്ചെത്തിയത്. രണ്ടുപേരും വാക്സിനെടുത്തു.ഔദ്യോഗിക കണക്കുപ്രകാരം തദ്ദേശീയരായ 853 പേരാണ് കൊറോണ വന്ന് ഇവിടെ മരിച്ചത്. എന്നാല്‍ അനൗദ്യോഗിക കണക്ക് അതിലും ഏറെയാണ്. ബ്രസീലിലെ ഒരു എന്‍ജിഒയുടെ സര്‍വ്വേ പ്രകാരം 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയിലായി ആയിരം പേരാണ് രോഗം വന്ന് മരിച്ചത്.
ആമസോണിലെ സോ കമ്യൂണിറ്റിയിലെ അംഗമാണ് ടോവിയും വാഹുവും. കേവലം 325 അംഗങ്ങളുള്ള ചെറിയ വിഭാഗമാണ് സോ. ഒറ്റപ്പെട്ട ഡസന്‍ കണക്കിന് വില്ലേജുകളിലായാണ് ഈ കമ്യൂണിറ്റി വ്യാപിച്ചു കിടക്കുന്നത്. ശാരീരികമായി തീരെ അവശനാണ് അച്ഛനായ വാഹുവെന്നാണ് ഇവരുടെ ചിത്രമെടുത്ത ഡോ.എറിക് ജെന്നിങ്സ് സിമോസ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗംബാധിച്ച അച്ഛനെ മകന് ചുമന്നത് ഏകദേശം ആറ് മണിക്കൂറാണ്.
ഒരു പിതൃ-പുത്രബന്ധത്തിന്റെ അതിമനോഹരമായ ചിത്രമാണ് താന്‍ അന്ന് പകര്‍ത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്. ലോകത്ത് കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീസില്‍. ബ്രസീസില്‍ വാക്സിനേഷന് ക്യാംപയ്ന് ആരംഭിച്ച 2021 ജനുവരിയിലാണ് ഡോക്ടര്‍ ചിത്രം പകര്‍ത്തിയത്. എന്നാല്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിയത് ഈ വര്‍ഷം ആദ്യമാണ്. ന്യൂ ഇയറിന് ഒരു സന്തോഷവാര്‍ത്ത എന്ന തലക്കെട്ടോടെയുള്ള ഈ ചിത്രം വളരെ വേഗമാണ് വൈറലായത്.
ബ്രസീലില്‍ വാക്സിനേഷന് ആരംഭിച്ചപ്പോള്‍ ആമസോണിലെ തദ്ദേശീയ വിഭാഗം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആരോഗ്യവിഭാഗം സോ വിഭാഗത്തെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.എന്നാല്‍ ഉള്‍വനത്തില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലെത്തി ഇവര്‍ക്ക് വാക്സിന് നല്‍കുക ഏറെ പ്രയാസകരമായിരുന്നു. വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരുന്നു. അതിനാല്‍ കാട്ടിനകത്ത് ചെറിയ കുടിലുകളുണ്ടാക്കി റേഡിയോ വഴി വിവരങ്ങള്‍ കൈമാറി.
റേഡിയോ വഴി വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. ദൂരദിക്കില്‍ നിന്നും പ്രയാസപ്പെട്ട് ഗ്രാമീണര്‍ വാക്സിന് കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് ഉണ്ടായി. അച്ഛനെയും താണ്ടി മകന് വാക്സിന് കേന്ദ്രത്തിലെത്തിയെങ്കിലും കഴിഞ്ഞ സെപ്തംബറില്‍ വാഹു മൂത്രാശയ രോഗം മൂര്‍ച്ചിച്ച് മരിച്ചു. ടോവിയാകട്ടെ കുടുംബവുമായി സസുഖം കഴിയുന്നു. മൂന്നാംഡോസിന്റെ സംരക്ഷണയില്‍.
Comments