അയോദ്ധ്യ: ലോഹ്രി ദിനത്തിൽ ഔദ്യോഗിക യൂട്യൂബ് ചാനൽ ആരംഭിച്ച് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ത്രീഡി വീഡിയോ ആണ് ചാനലിലൂടെ ആദ്യമായി പുറത്ത് വിട്ടിരിക്കുന്നത്. അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണിത്. ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആർകിടെക്ട് സിബി സോംപുര, ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായ ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാർ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ക്ഷേത്ര നിർമ്മാണത്തിന്റെ ത്രീഡി വീഡിയോയാണ് പുറത്ത് വിട്ടത്. തറക്കല്ലിടൽ മുതൽ ഓരോ ഘട്ടങ്ങളിലേയും നിർമ്മാണമാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും ഹ്രസ്വമായ വിവരണം വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ലളിതമായി മനസിലാകുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
2023 ഡിസംബറിൽ ക്ഷേത്രം നിർമ്മാണം പൂർത്തിയാകുന്ന സമയത്ത് ക്ഷേത്രം ഏത് രീതിയിൽ ഉണ്ടാകും എന്നത് വരെയുള്ള കാര്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷമാണ് ഈ ത്രീഡി ചിത്രം ഒരുക്കിയത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ വിവിധ അവസരങ്ങളിലായി ക്ഷേത്ര ട്രസ്റ്റ് ഈ വീഡിയോ കാണിച്ചിട്ടുണ്ട്.
Comments