കൊച്ചി ; കിറ്റെക്സ് കമ്പനി വളപ്പിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കയറി അതിക്രമം നടത്തിയെന്ന പരാതിയുമായി ചെയർമാൻ സാബു എം. ജേക്കബ്. ശനിയാഴ്ച ഉച്ചയ്‌ക്കു മൂന്നു മണിയോടെയാണ് സംഭവം.
ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംഘം അനുവാദമില്ലാതെ അതിക്രമിച്ചു കയറി പണി തടസ്സപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറാമാനെ കൈയ്യേറ്റം ചെയ്തു, ക്യാമറയും തകർത്തു – സാബു എം. ജേക്കബ് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം അസഭ്യവർഷം നടത്തിയെന്നും സാബു ജേക്കബ് പറയുന്നു . ക്രിസ്തുമസ് രാത്രിയില്‍ നടന്നതുപോലെ വീണ്ടും അക്രമങ്ങളുണ്ടാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും സാബു എം. ജേക്കബ് പറഞ്ഞു.
അതേസമയം, കിറ്റെക്സ് പരിസരത്തുള്ളവർക്ക് പെരിയാർ വാലി കനാലിൽ നിന്നു വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്തെത്തിയതെന്നാണ് ശ്രീനിജിൻ എംഎൽഎ പറഞ്ഞത് . ക്യാമറ തല്ലിപ്പൊളിച്ചതായോ , സംഘർഷം ഉണ്ടായതായോ അറിയില്ലെന്നും എം എൽ എ പറഞ്ഞു.
Comments