കോഴിക്കോട് : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിനാണെന്ന സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ വിദഗ്ധർ രംഗത്ത്. ഇത്തരം പ്രചാരണങ്ങൾ അസംബന്ധമാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ. എ എസ് അനൂപ് കുമാർ പറഞ്ഞു. കൊറോണയുടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമിക്രോൺ ദൈവത്തിന്റെ വാക്‌സിൻ പോലെ പ്രവർത്തിക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം. ഇത് അസംബന്ധമാണ്. ഒമിക്രോൺ പ്രതിരോധ ശേഷി കൂട്ടില്ലെന്ന് മാത്രമല്ല മരണത്തിനുവരെ കാരണം ആകും. ഒമിക്രോൺ നേരിയ തോതിൽ വന്നുപോകുമെന്ന പ്രചാരണവും തെറ്റാണ്. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവർക്കും ഇത് ബാധകമാണ്. ഇങ്ങനെ ചെയ്താൽ രോഗവ്യാപനം കുറയ്‌ക്കാം. കോഴിക്കോട് ജില്ലയിൽ നിന്നും ലഭിച്ച പരിശോധനാ ഫലങ്ങൾ ഒമിക്രോണിന്റെ സാമൂഹിക വ്യാപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായി കൊറോണ സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ട് ആഴ്ച ഒമിക്രോൺ കേസുകൾ വളരെ വേഗത്തിൽ പടരാം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിലാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Comments