റിയാദ്: സൗദിഅറേബ്യയിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും കൊറോണ വാക്സിൻ നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ ലഭിക്കുന്നതിനുള്ള അപ്പോയ്ന്റ്‌മെന്റ് നിലവിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന അപകടസാധ്യതയുള്ള കുട്ടികൾക്കായി കൊറോണ വൈറസ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം ഡിസംബറിൽ ആരംഭിച്ച് നിലവിൽ പൂർത്തിയായി.
സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന് അനുസൃതമായി കുട്ടികളുടെ പ്രതിരോധശേഷി ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് പ്രൈമറി, കിന്റർഗാർഡൺ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലെയും ഗവർണറേറ്റുകളിലെയും പ്രാഥമിക വിദ്യാലയങ്ങളിലും കിന്റർഗാർഡനുകളിലും ലഭ്യമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊറോണ വൈറസിനെതിരെ ആരോഗ്യ മുൻകരുതലുകളും നിയന്ത്രണങ്ങളും പ്രയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന മാതൃകകൾ രൂപപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്ക് നൽകുന്ന ഡോസുകളെ അപേക്ഷിച്ച് ചെറിയ അളവിൽ ആണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലി അറിയിച്ചു.
Comments