പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിണി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. സ്ഥലത്തെത്തിയ പുലി തെക്കേപരിയത്ത് രാധാകൃഷ്ണന്‍ എന്നയാളുടെ വളർത്തു നായയെ ആക്രമിച്ചു.
രാത്രി വൈകി വീട്ടിലെത്തിയ രാധാകൃഷ്ണന്റെ മകൻ ശ്യാം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് പുലി നായയെ ആക്രമിക്കുന്ന ശബ്ദം കേട്ടത്. നായയെ ആക്രമിക്കുന്നത് കാട്ടുപന്നിയായിരിക്കാമെന്ന് കരുതി ശ്യാം കല്ലെടുത്ത് എറിയുകയായിരുന്നു. ഇതോടെ പുലി അവിടെ നിന്ന് ഓടിപ്പോയി. തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് നായയെ ആക്രമിച്ചത് പന്നിയല്ല പുലിയാണെന്ന് മനസ്സിലായതെന്നും ശ്യാം പറയുന്നു. സംഭവത്തിന് പിന്നാലെ വനപാലകർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരീക്ഷണം ശക്തമാക്കി.
Comments