തിരുവനന്തപുരം: കേരളത്തിൽ പ്രതിദിന കൊറോണ രോഗികൾ അരലക്ഷം കടന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വരുന്ന മൂന്നാഴ്ചകൾ അതീവ നിർണായകമാണെന്നും ഇതിനിടെ രോഗികൾ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
നേരത്തെ കൊറോണ വന്നവരിൽ വീണ്ടും രോഗം വരുന്നതാണ് സാഹചര്യം. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 900ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്തെ പല സ്വകാര്യ ആശുപത്രികളിലും കിടക്കകൾക്ക് ക്ഷാമം തുടങ്ങി. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 29 ശതമാനം കൂടി. ഓക്സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെ കാര്യത്തിൽ 41 ശതമാനമാണ് വർധന. ആർടിപിസിആർ പരിശോധന കുറച്ച് ആന്റിജൻ ടെസ്റ്റുകൾ കൂട്ടാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. ഇതിൽ തന്നെ തലസ്ഥാനത്തെ ടിപിആർ അമ്പത് ശതമാനത്തിലേക്ക് കുതിക്കുകയാണ്. വരുന്ന 27-ാം തിയ്യതിയോടെ പ്രതിദിന രോഗികൾ 37,000 കടന്നേക്കുമെന്ന മുന്നറിയിപ്പാണ് ദുരന്തനിവാരണ വകുപ്പും നൽകുന്നത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകൾ ഏറ്റവും ഉയർന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാൽ 75 പേർ വരെ രോഗബാധിതരാകുന്ന സാഹചര്യമുണ്ടായേക്കാം.
ആശുപത്രികളിലെത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് നിർദേശം. ലാബുകളിൽ ജീവനക്കാരുടെ കുറവുമൂലം ആർടിപിസിആർ കുറയ്‌ക്കാനും നിർദേശമുണ്ട്. അതേസമയം മാർച്ച് മാസത്തോടെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
Comments