ആമസോൺ എന്നുകേൾക്കുമ്പോൾ തന്നെ മഴനൂലിന്റെ മനോഹരമായ കാഴ്ചയുണരും. മഴയുടെ പല ഭാവങ്ങൾ മനസ്സിൽ വന്നണയും. മഴച്ചാറ്റലിൽ സൂര്യരശ്മികൾ തീർക്കുന്ന മഴ വില്ലഴക് വല്ലാത്ത ചാരുതയാണ്. എന്നാൽ അതിനേക്കാൾ മനോഹരമായ ഒരു കഥയാണ് ആമസോൺ കാട്ടിൽ നിന്നു കേൾക്കുന്നത്. ചാറ്റൽ മഴയുടെ നിർമലതയോടെ മനസ്സു നിറയുന്നതാണ് ആ കഥ.രോഗിയായ അച്ഛനെയും ചുമന്ന് മണിക്കൂറുകൾ കാട്ടിടവഴിയിലൂടെ നടന്ന് വാക്സിൻ കേന്ദ്രത്തിലെത്തിച്ച ഒരു മകന്റെ കഥയാണിത്.
ഇരുപത്തിനാലുകാരനായ ടാവി സോയാണ് അറുപത്തിയേഴു വയസ്സുള്ള തന്റെ അച്ഛൻ വാഹു സോയിനേയും വഹിച്ച് കാട്ടിലൂടെ മണിക്കൂറുകളോളം നടന്നത്. വെറുതെ നടന്നതല്ല. കാടിനകത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് വാക്സിൻ നൽകാനാണ് ടാവി വാഹുവിനെയും കൊണ്ടെത്തിയത്. തുടർന്ന് രണ്ടുപേരും വാക്സിനെടുത്തു. ഈ അച്ഛന്റേയും മകന്റേയും ചിത്രം എടുത്ത ഡോക്ടറാണ് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ശാരീരികമായി തീരെ അവശനാണ് അച്ഛനായ വാഹുവെന്നാണ് ചിത്രമെടുത്ത ഡോ.എറിക് ജെന്നിങ്സ് സിമോസ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗംബാധിച്ച അച്ഛനെ മകൻ ചുമന്നത് ഏകദേശം ആറ് മണിക്കൂറാണ്.
ഒരു പിതൃ-പുത്രബന്ധത്തിന്റെ അതിമനോഹരമായ ചിത്രമാണ് താൻ അന്ന് പകർത്തിയതെന്ന് ഡോക്ടർ പറഞ്ഞു. ആമസോണിലെ സോ സമുദായത്തിലെ അംഗമാണ് ടാവിയും വാഹുവും. കേവലം 325 അംഗങ്ങളുള്ള ചെറിയ വിഭാഗമാണ് സോ. ഒറ്റപ്പെട്ട ഡസൻ കണക്കിന് ഗ്രാമങ്ങളിലായാണ് ഈ സമുദായം വ്യാപിച്ചു കിടക്കുന്നത്.
ലോകത്ത് കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ബ്രസീസിൽ. ബ്രസീസിൽ വാക്സിനേഷൻ ക്യാംപയ്ൻ ആരംഭിച്ച 2021 ജനുവരിയിലാണ് ഡോക്ടർ ചിത്രം പകർത്തിയത്. എന്നാൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഈ വർഷം ആദ്യമാണ്. ന്യൂ ഇയറിന് ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെയുള്ള ചിത്രം വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി.
ബ്രസീലിൽ വാക്സിനേഷൻ ആരംഭിച്ചപ്പോൾ ആമസോണിലെ തദ്ദേശീയരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. ആരോഗ്യവിഭാഗം സോ വിഭാഗത്തെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.എന്നാൽ ഉൾവനത്തിൽ ഒറ്റപ്പെട്ട ഗ്രാമത്തിലെത്തി ഇവർക്ക് വാക്സിൻ നൽകുക ഏറെ പ്രയാസകരമായിരുന്നു. വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരുന്നതിനാൽ കാടിനകത്ത് ചെറിയ കുടിലുകളുണ്ടാക്കി റേഡിയോ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയത്.
റേഡിയോ വഴി വാക്സിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. അവരുടെ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളേയും ഇത് ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊടുത്തി. ഇത് പ്രചരിച്ചതോടെയ ദൂരദിക്കിൽ നിന്ന് വരെ പ്രയാസപ്പെട്ട് ഗ്രാമീണർ വാക്സിൻ കേന്ദ്രത്തിൽ എത്തിച്ചേർന്നു. എന്നാൽ ഈ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടായി. അച്ഛനെയും എടുത്തുകൊണ്ട് മകൻ വാക്സിൻ കേന്ദ്രത്തിലെത്തിയെങ്കിലും കഴിഞ്ഞ സെപ്തംബറിൽ വാഹു മൂത്രാശയ രോഗം മൂർച്ചിച്ച് മരിച്ചു. ടോവിയാകട്ടെ കുടുംബവുമായി സസുഖം കഴിയുന്നു. കൊറോണ വാക്‌സിന്റെ സംരക്ഷണയിൽ.
ഔദ്യോഗിക കണക്കുപ്രകാരം തദ്ദേശീയരായ 853 പേരാണ് ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്ക് അതിലും ഏറെയാണ്. 2020 മാർച്ചിനും 2021 മാർച്ചിനും ഇടയിലായി ആയിരം പേർ രോഗം വന്ന് മരിച്ചുവെന്ന് ബ്രസീലിലെ ഒരു എൻജിഒയുടെ സർവ്വേ വ്യക്തമാക്കുന്നുണ്ട് .














