വാഷിംഗ്ടൺ : ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കകൾ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് മാറ്റിവച്ചു . അമേരിക്കയിലെ അലബാമ സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച 57 കാരനായ ജിം പാർസൺസനാണ് പന്നിയുടെ വൃക്കകൾ വച്ചുപിടിപ്പിച്ചത് . വൃക്കരോഗികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.
രോഗിയുടെ വൃക്കകൾ നീക്കം ചെയ്യുകയും ജനിതകമാറ്റം വരുത്തിയ പന്നിയുടെ രണ്ട് വൃക്കകൾ ശരീരത്തിൽ വച്ചുപിടിപ്പിക്കുകയുമായിരുന്നു . മസ്തിഷ്ക മരണം സംഭവിച്ചതിനാലാണ് ശസ്ത്രക്രിയ നടത്താൻ പാർസൺസ് കുടുംബം ഡോക്ടർമാർക്ക് അനുമതി നൽകിയത് .ശസ്ത്രക്രിയ കഴിഞ്ഞയുടൻ മാറ്റിവച്ച വൃക്കകൾ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്.
ഈ മാസമാദ്യം വിദഗ്ധർ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി മനുഷ്യനിലേക്ക് മാറ്റിവച്ചിരുന്നു. മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് എന്നയാൾക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്.
പന്നികളുടെ ഹൃദയവാൽവുകൾ മുൻപ് മനുഷ്യരിൽ ഉപയോഗിച്ചിട്ടുണ്ട്. ചില പ്രമേഹരോഗികൾ പന്നികളുടെ പാൻക്രിയാസ് സെല്ലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവർക്ക് താൽക്കാലികമായി പന്നിയുടെ ചർമം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട് . നിലവിൽ 100,000 യുഎസ് പൗരന്മാർ അവയവദാനത്തിനായി കാത്തിരിക്കുന്നുണ്ട്.
Comments