പാലക്കാട്: സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തും, സംസ്ഥാന സർക്കാരും
വീടു നൽകുന്നതിൽ ജാതീയമായ വേർതിരിവ് കാണിക്കുന്നു എന്നാരോപിച്ച് മുതലമട അംബേദ്കർ കോളനി നിവാസികൾ നടത്തിവന്ന സമരം സിപിഎം നേതൃത്വം ഇടപെട്ട് പരിഹരിച്ചു.
സമരം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായ ആക്ഷേപത്തെ തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയുടെയും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഒരുതുണ്ട് ഭൂമിയും വീടും വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും, മറ്റ് സർക്കാർ ഓഫീസുകളും കയറി ഇറങ്ങി മടുത്തപ്പോഴാണ് കോളനിക്കാർ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയത്.
സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിന് മുൻപിൽ 94 ദിവസം കുടിൽകെട്ടി സമരം, കഴിഞ്ഞ എട്ട് ദിവസങ്ങളിലായി പാലക്കാട് കളക്ടറേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞും, ശയനപ്രദക്ഷിണവും ഉൾപ്പെടെയുള്ള പോരാട്ടം. മുതലമട അംബേദ്കർ കോളനിക്കാരുടെ 102 ദിവസത്തെ സമരമാണ് ഫലം കണ്ടത്.
അയിത്തത്തിനെതിരെ പോരാടിയവരെ സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ നിന്നും, സിപിഎം ഭരിക്കുന്ന പഞ്ചായത്തും, സംസ്ഥാന സർക്കാറും മാറ്റിനിർത്തുന്നു എന്നാരോപിച്ചായിരുന്നു സമരം. ആദ്യം സമരം കണ്ടില്ലെന്ന് നടിച്ച സിപിഎമ്മും സർക്കാരും പ്രതിഷേധം കൂടുതൽ പ്രതിരോധത്തിലാക്കിയതോടെ ചർച്ചയ്‌ക്ക് തയ്യാറാവുകയായിരുന്നു.
ചർച്ചയിൽ ലഭിച്ച ഉറപ്പിൽ സമരം അവസാനിപ്പിക്കുന്നതായി സമരസമിതിക്കാർ പറഞ്ഞു.
അതേസമയം അടുത്തമാസം മന്ത്രി കെ.രാധാകൃഷ്ണനുമായി നടക്കുന്ന ചർച്ചയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.
Comments