ന്യൂഡൽഹി: രാജ്യത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷം 50 ബില്യൻ യുഎസ് ഡോളർ മറികടക്കുമെന്ന് വിലയിരുത്തൽ. 2021 സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ മുതൽ നവംബർ വരെ കാർഷിക കയറ്റുമതി 30.05 ബില്യൻ യുഎസ് ഡോളറിലേക്ക് എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വർഷത്തെ മൊത്തം കണക്കിൽ കയറ്റുമതി 50 ബില്യൻ ഡോളർ മറികടക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചത്.
നവംബർ വരെയുളള കണക്കിൽ 23.21 ശതമാനമാണ് വർദ്ധന. മറൈൻ, പ്ലാന്റേഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുളളവയുടെ കയറ്റുമതിയാണിത്. കൊറോണ വ്യാപനത്തിനിടയിലും കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ വാണിജ്യമന്ത്രാലയം നിരവധി നടപടികൾ കൈക്കൊണ്ടിരുന്നു. ആദ്യമായിട്ടാണ് കാർഷിക ഉൽപ്പന്ന കയറ്റുമതി 50 ബില്യൻ ഡോളർ മറികടക്കാൻ പോകുന്നതെന്നും നേട്ടം കൈവരിച്ചാൽ അത് ചരിത്രമാകുമെന്നും വാണിജ്യമന്ത്രാലയം പറഞ്ഞു.
അരി കയറ്റുമതി ഇക്കുറി 21 മുതൽ 22 മില്യൻ ടൺ വരെയെത്തുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ബസുമതിയിതര അരിയും ഗോതമ്പും പഞ്ചസാരയുടെയുമൊക്കെ കയറ്റുമതിയിൽ വർദ്ധനയുണ്ടായെന്നും മന്ത്രാലയം പറയുന്നു. പഞ്ചാബും ഹരിയാനയും യുപിയും ബിഹാറും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ കർഷകർക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
മറൈൻ പ്രൊഡക്ടുകളുടെ കയറ്റുമതി ഇതാദ്യമായി 8 ബില്യൻ ഡോളർ മറികടക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതിയിലും വർദ്ധനയുണ്ട്. 4.8 ബില്യൻ ഡോളറിലേക്ക്് ഇത് ഉയരുമെന്നാണ് പ്രതീക്ഷ. കൊറോണ പ്രതിസന്ധിക്കിടയിലും കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലെ വർദ്ധന രാജ്യത്തിനും കാർഷിക മേഖലയ്‌ക്കും ഏറെ ആത്മവിശ്വാസം നൽകുന്നതാണ്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം തെരുവിൽ സമരം നടത്തിയിരുന്ന കാലഘട്ടത്തിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.
Comments