ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മകൾ അനിതാ ബോസ് ഫാഫ്. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിതെന്ന് അനിത പ്രതികരിച്ചു. നേതാജി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിച്ചു, ജീവിക്കുന്നു, തുടർന്നും ജീവിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അനിത പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിനോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യാഗേറ്റിലെ പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. നേതാജി ജയന്തി ദിനമായ 23-ാം തീയതി സ്ഥാപിക്കാൻ പോകുന്ന പൂർണ്ണകായ പ്രതിമയെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു.
നേതാജിയെ ആദരിക്കുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ജീവിതത്തിലും രാഷ്‌ട്രീയത്തിലും നേതാജിയുടെ മൂല്യങ്ങളും ആശയങ്ങളും പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് താൻ ഈ തീരുമാനത്തിൽ നിന്നും കാണുന്നതെന്നും അനിത പറഞ്ഞു. സുഗത ബോസും ചന്ദ്രകുമാർ ബോസും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിരുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജയന്തി ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. ഗ്രാനൈറ്റിലാണ് പ്രതിമ പണിതീർത്തിരിക്കുന്നത്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് പ്രതിമ പൂർത്തിയാകുന്നത് വരെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കും. നേതാജിയുടെ ജന്മവാർഷിക ദിനമായ ജനുവരി 23ന് ഇത് അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
Comments