കണ്ണൂർ : കെ-റെയിൽ വിരുദ്ധ സമരത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് . മന്ത്രി എം.വി ഗോവിനന്ദൻ മാസ്റ്ററുടെ പേഴ്‌സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ് എടുത്തത്. റിജിലിന്റെ പരാതിയിലാണ് നടപടി.
ഡിവൈഎഫ്‌ഐ ജില്ലാ അദ്ധ്യക്ഷൻ എം. ഷാജർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ റോബർട്ട് ജോർജ്, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷജീർ, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, സിപിഎം നേതാവ് പി. ജയരാജന്റെ ഗൺമാൻ എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ. ഇവർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റിജിലിനെ മർദ്ദിച്ചവർക്കെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് ആണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് റിജൽ മാക്കുറ്റിയ്‌ക്കും മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മർദ്ദനമേറ്റത്. സിപിഎം സംഘടിപ്പിച്ച കെ-റെയിൽ വിശദീകരണ യോഗത്തിനിടെ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. ഇത് തടയാൻ സിപിഎം പ്രവർത്തകരും എത്തിയതോടെ സംഘർഷമുണ്ടാകുകയായിരുന്നു.
Comments