ന്യൂഡൽഹി: സ്വാതന്ത്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായിരിക്കുകയാണ്. സുഭാഷ് ബോസ് രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
നേതാജിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷം ഇനി മുതൽ ജനുവരി 23ന് തുടങ്ങുമെന്നും നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 28 അടി ഉയരത്തിലും ആറ് അടി വീതിയിലും ഗ്രാനൈറ്റിലാണ് പ്രതിമ നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതുവരെയാണ് അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഇത് ചരിത്ര നിമിഷമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തു. ആ തെറ്റുകൾ തിരുത്തുകയാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്‌ക്കപ്പെട്ടുവെന്നും പ്രതിമ അനാച്ഛാദനവേളയിൽ പ്രധാനമന്ത്രി പറഞ്ഞു. .
ബ്രിട്ടഷുകാർക്കു മുന്നിൽ തലകുനിയ്‌ക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. അധികം വൈകാതെ തന്നെ ഹോളോഗ്രാം മാറ്റി ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു.
Comments