പാട്‌ന: ആൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചുവെന്ന് കണ്ടെത്തിയ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാർ സർക്കാർ. ഹൽകോരി ഷാ ഹൈസ്‌കൂളിനെതിരെയാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നത്. സ്‌കൂളിന്റെ നടപടി അതീവ ഗൗരവമായാണ് കാണുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പെൺകുട്ടികൾക്കായുള്ള പോഷക് യോജന പദ്ധതിയുടെ ഫണ്ട് ആൺകുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് സ്‌കൂളിനെതിരെ ഉയർന്ന ആരോപണം. പെൺകുട്ടികൾക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും നൽകുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയിൽ നിന്നും ഇതേ ആവശ്യത്തിനായി ആൺകുട്ടികൾക്കും പണം അനുവദിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
സ്‌കൂളിലെ ഈ കണക്കുകൾ ശ്രദ്ധയിൽപ്പെട്ട പുതുതായി ചുമതലയേറ്റ പ്രധാനാദ്ധ്യാപകനാണ് പരാതി നൽകുന്നത്. ജില്ലാ മജിസ്‌ട്രേറ്റിനാണ് അദ്ദേഹം പരാതി നൽകിയത്. പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രണ്ടംഗ സമിതിയെ നിയോഗിച്ചു.
Comments