ഭൂമിയിൽ നിന്ന് പുറപ്പെട്ട് ഒരു മാസത്തിന് ശേഷം ലക്ഷ്യസ്ഥാനത്തേക്കുള്ള 15,00,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര പൂർത്തിയാക്കാനൊരുങ്ങി ജെയിംസ് വെബ് ടെലിസ്കോപ്പ്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ടെലിസ്കോപ്പ് ഇന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും ശക്തമായ ഈ ബഹിരാകാശ ദൂരദർശിനി രണ്ടാമത്ത ലഗ്രാഞ്ച് പോയിന്റിലാണ് എത്താനൊരുങ്ങുന്നത്. ബഹിരാകാശത്തെ നിർണായക സ്ഥാനങ്ങളിലൊന്നാണ് രണ്ടാമത്തെ ലഗ്രാഞ്ച് പോയിന്റ് എന്ന L2. ഭ്രമണപഥത്തിൽ ഇതിനെ ക്രമീകരിക്കാനാവശ്യമായ അവസാന വട്ട ഒരുക്കങ്ങളിലാണ് എഞ്ചിനീയർമാർ.
ഏകദേശം മൂന്ന് പതിറ്റാണ്ട് സമയമെടുത്താണ് ജയിംസ് വെബ് ടെലിസ്കോപ്പ് നിർമ്മിക്കുന്നത്. ഫ്രഞ്ച് ഗയാനയിലെ കൂറൗ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ മാസമായിരുന്നു ഇതിന്റെ വിക്ഷേപണം. സൗരയൂഥത്തിന് അപ്പുറമുള്ള പ്രപഞ്ചത്തിന്റേയും ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടേയും ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് എത്തിക്കാൻ ഇതിന് സാധിക്കും. പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്ഫോടനം, നക്ഷത്രങ്ങളുടെ ഉത്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളെല്ലാം ടെലിസ്കോപ്പ് പഠനവിധേയമാക്കും.
Comments