തിരുവനന്തപുരം ; കേരളത്തിൽ കൊറോണ വ്യാപനം അതരൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിലും കോളേജുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ്. കോളേജിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്താലും പരീക്ഷകൾ മാറ്റി വെക്കാനോ കോളേജ് അടയ്‌ക്കാനോ അധികാരികൾ തയ്യാറാകുന്നില്ല. ഇത് പ്രതിഷേധാർഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു.
കൊറോണയും ഒമിക്രോണും ഭീതി പരത്തിക്കൊണ്ട് സമൂഹത്തിൽ വ്യാപിക്കുകയാണ്. മരണനിരക്കും ക്രമാതീതമായി വർദ്ധിക്കുന്നു. ഇതിനെല്ലാം കാരണം സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദിത്വപരമായ അനാസ്ഥയാണെന്ന് എൻഎസ്എസ് പറഞ്ഞു.
കൊറോണ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളേജുകളിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ക്ലാസുകളും പരീക്ഷകളും നടത്തുന്നത്. കോളേജിൽ എത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും നല്ലൊരു ശതമാനം കൊറോണ ബാധിതരാണ്. ഇവരിൽ രോഗലക്ഷണങ്ങൾ ഉണ്ടായിട്ട് പോലും പരീക്ഷകൾ മാറ്റി വെക്കാനോ കോളേജ് അടച്ചിടാനോ അധികാരികൾ തയ്യാറാകുന്നില്ല. ഇതിന് പിന്നാലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനും അനുമതി നൽകിയിട്ടുണ്ട്.
സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഈ നിസ്സംഗതയെ ഭയത്തോടെ മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ കൊറോണ നിയന്ത്രണവിധേയമാകുന്നത് വരെ പരീക്ഷകൾ മാറ്റിവെയ്‌ക്കുകയും കോളേജ് അടച്ചിടുകയും ചെയ്യണം. ഓൺലൈൻ ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സർക്കാർ അവസരമൊരുക്കി കൊടുക്കണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.
Comments