ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ 27ന് നടക്കുമെന്ന് സൂചന. എയർലൈനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 20 വരെയുള്ള ക്ലോസിംഗ് ബാലൻസ് ഷീറ്റ് ഇന്ന് ടാറ്റ ഗ്രൂപ്പിന് നൽകുമെന്നും എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമാണെങ്കിൽ 26നകം അത് വരുത്താമെന്നും എയർ ഇന്ത്യയുടെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാഡി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു.
ഈ വാരാന്ത്യത്തോടെ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിച്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. കടക്കെണിയിലായ ‘മഹാരാജ’യെ സ്വന്തമാക്കാനുള്ള ലേലം കഴിഞ്ഞ വർഷം ടാറ്റ നേടിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡിന് എയർലൈൻ ഒക്ടോബർ 8ന് 18,000 കോടി രൂപയ്‌ക്ക് വിറ്റു.
അതിനുശേഷം ഒക്ടോബർ 11ന് എയർലൈനിലെ 100 ശതമാനം ഓഹരികൾ വിൽക്കാനുള്ള സർക്കാരിന്റെ സന്നദ്ധത സ്ഥിരീകരിച്ച് ടാറ്റ ഗ്രൂപ്പിന് ഒരു കത്ത് നൽകി. ഒക്ടോബർ 25ന് ഈ ഇടപാടിനുള്ള ഓഹരി വാങ്ങൽ കരാറിൽ കേന്ദ്രം ഒപ്പുവച്ചു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഇടപാടിന്റെ ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐയോട് സംസാരിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടപാടിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കൈമാറും.
Comments