ലോകത്ത് മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാൻ ശക്തമായ നിയമമുള്ള രാജ്യമാണ് യുഎഇ. അത് കൂടുതൽ കരുത്തുറ്റതാക്കുകയാണ് രാജ്യം. മതിയായ കാരണമില്ലാതെ യുഎഇയിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നത്.
പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി നേടിയ ശേഷം അധികാരികൾക്ക് നാർക്കോട്ടിക് അല്ലെങ്കിൽ സൈക്കോട്രോപിക് മരുന്നുകളുടെ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കാൻ അവകാശമുണ്ടാകും. തെളിവ് ശേഖരിക്കാൻ സാമ്പിൾ ശേഖരണം ആവശ്യമാണെന്ന് കാണുമ്പോഴാണ് അനുമതി നൽകുക.
അത്തരം സാഹചര്യങ്ങളിൽ ഏതെങ്കിലും വ്യക്തി പരിശോധനയ്ക്ക് വിസമ്മതിച്ചാൽ നടപടി നേരിടേണ്ടി വരും. അതിനിടെ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് വിദേശത്ത് നിന്ന് വൻ മയക്കുമരുന്ന് ശേഖരം ഏതാനും ദിവസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. ചെറുനാരങ്ങ കാർട്ടനുകൾക്കകത്ത് ഒളിപ്പിച്ച് കടത്തിയ 5.8 കോടി ദിർഹം വിപണി വിലയുള്ള 12 ലക്ഷം ലഹരി ഗുളികകളാണ് പോലീസ് കണ്ടെത്തിയത്.
ഏതാനും മാസം മുമ്പ് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് പരാജയപ്പെടുത്തിയിരുന്നു. 500 മില്ല്യൺ ദിർഹം മൂല്യമുള്ള 500 കിലോഗ്രാം കൊക്കെയ്ൻ കടത്താനുള്ള ശ്രമമാണ് ദുബായ് പോലീസ് ദി സ്കോർപ്പിയോൺ’ എന്ന ഓപ്പറേഷനിലൂടെ പരാജയപ്പെടുത്തിയത്.
Comments