കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.
ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗൂഢാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിച്ചേക്കാമെന്ന് കരുതുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കൂടാതെ, ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ പിടിച്ചെടുത്ത ഫോൺ പുതിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
കേസ് 27-ാം തീയതി കോടതി വീണ്ടും പരിഗണിക്കും. അന്വേഷണ റിപ്പോർട്ട് കോടതിയ്ക്ക് മുൻപിൽ ക്രൈംബ്രാഞ്ച് സമർപ്പിക്കും. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷൻ അപേക്ഷയിലാണ് നടപടി.
Comments