ബെംഗളൂരു: ഭർത്താവുമായുള്ള തർക്കത്തിനിടെ കലിപൂണ്ട 23 കാരിയായ യുവതി തന്റെ ആറുവയസ്സുള്ള കുഞ്ഞിനെ മുതലകൾ നിറഞ്ഞ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത് .
രവികുമാറിന്റെയും സാവിത്രിയുടെയും 6 വയസ്സുള്ള മകൻ വിനോദാണ് ഈ ഹതഭാഗ്യൻ. ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കിടുന്നതിനിടെ അമ്മ സാവിത്രി ദേഷ്യം മൂത്ത് കുട്ടിയെ വീടിനു പിന്നിലെ പേപ്പർ ഫാക്ടറിയിൽ നിന്ന് കെമിക്കൽ വാട്ടർ ഒഴുകി വരുന്ന പൈപ്പിലേക്ക് എറിയുകയായിരുന്നു.
ഇവിടെ നിന്ന് കുട്ടി ഒഴുകി തൊട്ടടുത്ത മുതലകൾ നിറഞ്ഞ തോട്ടിൽ വീണു. കുട്ടിയെ കനാലിൽ എറിഞ്ഞ വിവരം അയൽവാസികൾ അറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ സംഭവം നടന്ന ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും വെളിച്ചം കുറവായതിനാൽ നിർത്തി വെച്ചു.
ഞായറാഴ്ച പുലർച്ചെ തുടർച്ചയായി നടത്തിയ തെരച്ചിലിലാണ് വായിൽ കുട്ടിയുമായി നടക്കുന്ന മുതലയെ കണ്ടെത്തിയത്. പ്രദേശത്തെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും പോലീസും ചേർന്ന് കുട്ടിയുടെ മൃതദേഹം മുതലയുടെ വായിൽ നിന്ന് അതി സാഹസികമായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തിട്ടുണ്ട്.