വത്തിക്കാൻ സിറ്റി: സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്നും ഫ്രാൻസീസ് മാർപ്പാപ്പ. മാതാപിതാക്കൾ നേരിടുന്ന പ്രതിസന്ധിക്കളെക്കുറിച്ച് പ്രതിവാര സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പോപ്പിന്റെ പരമാമർശം.
കുട്ടികളിൽ വിവിധ ലൈംഗിക ആഭിമുഖ്യങ്ങൾ, അഭിരുചികൾ എന്നിവ അറിയാനിടയായാൽ മക്കളോട് എപ്രകാരം ഇടപെടണമെന്നും മാർപ്പാപ്പ വിശദീകരിച്ചു. ഇക്കാര്യത്തിൽ മാതാപിതാക്കൾ ദുഃഖിതരാകേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗേ സമൂഹത്തിൽ ഉൾപ്പെട്ടവർ അവരുടെ കുടുംബത്തിനിടയിൽ അംഗീകരിക്കപ്പെടാൻ അവകാശമുള്ളവരാണെന്ന് നേരത്തെ തന്നെ മാർപ്പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവർക്ക് കുടുംബത്തിൽ മക്കളായും കൂടപ്പിറപ്പായും തുടരാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പള്ളികളിൽ സ്വവർഗരതിക്കാരുടെ വിവാഹം അംഗീകരിക്കുകയില്ലെങ്കിലും അവരുടെ സിവിൽ യൂണിയൻ നിയമങ്ങളെ പിന്തുണയ്‌ക്കാൻ നമുക്ക് സാധിക്കും. ഗേ ദമ്പതികളെ അവകാശങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന നിയമങ്ങളെ പിന്തുണയ്‌ക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസ് പുറപ്പെടുവിച്ച മാർഗരേഖ പ്രകാരം കത്തോലിക്കരായ പുരോഹിതർക്ക് സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ സാധിക്കുകയില്ല. ഇത് കത്തോലിക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ഗേ ദമ്പതികളെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
അതേസമയം യുഎസ്, ജർമ്മനി, എന്നീ രാജ്യങ്ങളിൽ വിവാഹത്തിനെത്തുന്ന സ്വവർഗ ദമ്പതികളെ ആശീർവദിക്കുന്ന രീതി പല ഇടവകകളിലും ആരംഭിച്ചതായി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments