ഗുവാഹത്തി: രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിശിഷ്ട രാഷ്‌ട്രീയക്കാരനും മാന്യനും ദേശീയവാദിയുമായ ഗുലാം നബിയ്‌ക്ക് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗുലാം നബി ആസാദിന് പദ്മഭൂഷൺ നൽകാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
നേരത്തെ ഗുലാം നബി ആസാദിന് പദ്മഭൂഷൺ നൽകിയ രാജ്യത്തിന്റെ തീരുമാനത്തെ സ്വഗതം ചെയ്ത് കപിൽ സിബൽ രംഗത്തെത്തിയിരുന്നു.
ആസാദ് പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തെ ആവശ്യമില്ല എന്നത് വിരോധാഭാസമാണെന്നും കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഒരു പ്രതികരണവും നടത്താത്ത പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതൃത്വത്തെയും പാർട്ടിയുടെ പിടിപ്പുകേടിനെയും ചോദ്യം ചെയ്തുകൊണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ കപിൽ സിബലും ഗുലാം നബി ആസാദും ഉൾപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് നൽകിയ സംഭാവനകൾക്കാണ് രാജ്യം ആസാദിനെ പദ്മഭൂഷൺ നൽകി ആദരിച്ചത്. ഇതിനെ ശശി തരൂർ ഉൾപ്പെടെയഉള്ള പാർട്ടി നേതാക്കളും ഏറ്റെടുത്തു. എതിർ ചേരിയിലുളള ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ പൊതുസേവേനത്തിന് ഒരാൾ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെയധികം അഭിനന്ദനം അർഹിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments