ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ വിദൂരതയിൽ നിന്ന് നിയന്ത്രിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. 9/11 ൽ യുഎസിലുണ്ടായ ഭീകരാക്രമണം അതിന്റെ ആസൂത്രകർ എങ്ങനെയാണോ വിദേശത്ത് ഇരുന്ന നിയന്ത്രിച്ചത്, സമാനമായ പ്രവൃത്തിയാണ് ഉമർ ഖാലിദ് ഉൾപ്പെടെയുളളവർ ഇവിടെ നിർവ്വഹിച്ചതെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് പറഞ്ഞു.
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയിൽ കലാപത്തിന്റെ ആസൂത്രണത്തിൽ ഉമർ ഖാലിദിന്റെ പങ്ക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. താൻ വാട്‌സ്ആപ്പിലൂടെ അഞ്ച് സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ഉമർ ഖാലിദിന്റെ വാദം. ഇതിനെ എതിർത്തുകൊണ്ടാണ് കലാപത്തിന്റെ ആസൂത്രണത്തിൽ ഉമർ ഖാലിദിന്റെയും കൂട്ടരുടെയും പങ്ക് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയത്.
ഫെബ്രുവരി 17 ന് പ്രതിഷേധങ്ങൾ കലാപത്തിലേക്ക് നീങ്ങുമെന്ന തരത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഉമർ ഖാലിദ് അംഗമായിരുന്ന ഗ്രൂപ്പിലായിരുന്നു സന്ദേശം പങ്കുവെയ്‌ക്കപ്പെട്ടതെങ്കിലും ഇടപെട്ടില്ല. നിശബ്ദനായിരുന്നു. ഷർജീൽ ഇമാമിന്റെ മെന്ററാണ് ഉമർ ഖാലിദ് എന്നും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പരസ്പരം ഒരു ബന്ധവുമില്ലെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കരുതെന്നും ഇവർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ചിത്രങ്ങൾ തെളിവുകളായി ഉയർത്തിക്കാട്ടി അമിത് പ്രസാദ് ചൂണ്ടിക്കാട്ടി. ജാങ്പുരയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് അമിത് പ്രസാദ് കോടതിയിൽ സമർപ്പിച്ചത്.
മദ്രസകളുടെയും പളളികളുടെയും സമീപത്തായി 25 പ്രതിഷേധ വേദികൾ ഇവർ ഒരുക്കിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് മതേതരത്വത്തിന്റെ നിറം നൽകാനും ഇവർ മനപ്പൂർവ്വം ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. കേസ് 29 ന് വീണ്ടും പരിഗണിക്കും.
Comments