ന്യൂഡൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ ഫലം. ടൈംസ്‌നൗ പുറത്തുവിട്ട സർവേ ഫലത്തിലാണ് ഇരുസംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്യുമെന്ന് വ്യക്തമാക്കുന്നത്.
നാൽപത് സീറ്റുകളുള്ള ഗോവയിൽ 23 സീറ്റുകൾ ബിജെപിയും നാല് മുതൽ ആറ് സീറ്റുകൾ വരെ കോൺഗ്രസും നേടിയേക്കാമെന്നാണ് സർവേ ഫലം പറയുന്നത്. എഎപി 6-10 സീറ്റുകളും നേടിയേക്കാം. ഭാരതീയ ജനതാ പാർട്ടി 32.64 ശതമാനം വോട്ടുകൾ ഗോവയിൽ കൈക്കലാക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
ഉത്തരാഖണ്ഡിൽ ജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്‌കർ സിംഗ് ധാമിയാണെന്നാണ് അഭിപ്രായ സർവേ. ഭരണകക്ഷിയായ ബിജെപിയുടെ നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കൂടിയാണ് ധാമി. സംസ്ഥാനത്ത് ബിജെപി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ആകെ 70 സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇതിൽ 46 സീറ്റുകൾ ബിജെപിയും 11 സീറ്റുകൾ എഎപിയും നേടിയേക്കാം. 41.11 ശതമാനമാണ് ബിജെപിക്ക് ലഭിച്ചേക്കാവുന്ന വോട്ടുവിഹിതം.
അതേസമയം പഞ്ചാബിൽ ആംആദ്മി പാർട്ടി നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിൽ ആംആദ്മി പാർട്ടി 57 സീറ്റുകൾ നേടിയേക്കാമെന്നാണ് സൂചന. ഭൂരിഭാഗം ആളുകളും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഭരണത്തിൽ സംതൃപ്തരാണെന്നാണ് റിപ്പോർട്ട്.
വരുന്ന ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിൽ ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെയാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Comments