പാലക്കാട്: ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ആകെ പതിനെട്ട് പ്രതികളാണുള്ളത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ രേഖാമൂലം നിലപാട് വ്യക്തമാക്കിയത്. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് സഞ്ജിത്തിന്റെ ഭാര്യ ഹർജിയിൽ പറയുന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും ഹർജിയിൽ പറയുന്നു.
നവംബർ 15നാണ് കാറിലെത്തിയ ഒരു സംഘം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിന് ശേഷമാണ് കേസിലെ മുഖ്യപ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. അന്വേഷണത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ഉയർത്തിക്കാട്ടിയാണ് സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു.
നിലവിലെ അന്വേഷണത്തിൽ തൃപ്തയല്ലെന്നും, ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ള നേതാക്കന്മാരിലേയ്‌ക്കും അന്വേഷണം എത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കും.
Comments