ന്യൂഡൽഹി: ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തെ മാഫിയ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് യോഗി സർക്കാരിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിടിച്ചുപറി, കലാപം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങി മാഫിയകളുടെ ഭരണം മാത്രം നടന്നിരുന്ന യുപിയെ അഞ്ച് വർഷം കൊണ്ട് അടിമുടി മാറ്റിയെടുക്കാൻ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് വർഷം മുമ്പുണ്ടായിരുന്ന എസ്പി സർക്കാരിന് കീഴിലുള്ള യുപിയെക്കുറിച്ച് നടന്നിരുന്ന ചർച്ചകൾ ആർക്കും മറക്കാനാകില്ല. കലാപകാരികളുടെ നിയമമായിരുന്നു 5 വർഷം മുമ്പുണ്ടായിരുന്നത്. അന്ന് സർക്കാരിന്റെ ഉത്തരവ് എവിടെയായിരുന്നുവെന്നും പ്രധാനമന്ത്രി ചോദിച്ചു.
കച്ചവടക്കാർ കൊള്ളയടിക്കപ്പെട്ടു, വീടിന് പുറത്തിറങ്ങാൻ ഓരോ പെൺമക്കളും ഭയന്നു, സർക്കാർ സംരക്ഷണത്തിൽ മാഫിയ സംഘം സ്വതന്ത്രമായി വിഹരിക്കുന്ന യുപി ആയിരുന്നുവെന്നും നരേന്ദ്രമോദി ഓർപ്പിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച വെർച്വൽ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ ഇടത്തരം കുടുംബങ്ങളും കച്ചവടക്കാരും മാഫിയ ഭരണത്തിന്റെ പതിവ് ഇരകളായിരുന്നു. കൊള്ളയടിക്കപ്പെടുന്നതിനും തട്ടിക്കൊണ്ടുപോകലിനും അവർ വിധേയരായിക്കൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ യോഗി സർക്കാർ ഈ അവസ്ഥകളിൽ നിന്നെല്ലാം ഉത്തർപ്രദേശിനെ കരകയറ്റി, ഒരുകാലത്ത് പടിഞ്ഞാറൻ യുപി കലാപത്തിന്റെ തീയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന സമയമുണ്ടായിരുന്നു. അന്ന് മുൻ സർക്കാർ അതെല്ലാം ആഘോഷമാക്കുന്ന കാഴ്ചകളാണ് നാം കണ്ടത്. പടിഞ്ഞാറൻ യുപിയിലെ ജനങ്ങൾക്ക് ഒരിക്കലുമത് മറക്കാൻ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രരുടെയും പിന്നാക്കക്കാരുടെയും വീടും ഭൂമിയും അധിനിവേശത്തിന് പാത്രമായി. സോഷ്യലിസത്തിന്റെ പ്രതീകമായാണ് അത്തരം നിയമവിരുദ്ധ അധിനിവേശങ്ങളെ മുൻ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. ജനങ്ങൾ പലായനം ചെയ്യുന്ന വാർത്തകൾ അന്ന് പ്രതിദിനം ഉണ്ടായിരുന്നു. ഗൗതം ബുദ്ധ് നഗറിൽ 5 വർഷത്തിനിടെ 73 വീടുകൾ നിർമ്മിക്കാനാണ് മുൻ സർക്കാരിന് സാധിച്ചിരുന്നതെങ്കിൽ അതേ കാലയളവിൽ 23,000 വീടുകളാണ് യോഗീ സർക്കാർ പാവപ്പെട്ടവർക്കായി നിർമ്മിച്ച് നൽകിയത്. 73 വീടുകളും 23,000 വീടുകളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചിന്തിച്ച് നോക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10നും രണ്ടാം ഘട്ടം ഫെബ്രുവരി 14നുമാണ് നടക്കുന്നത്. ആകെ എഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. മാർച്ച് ഏഴിന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാർച്ച് 10നാണ് വോട്ടെണ്ണൽ.
Comments