തിരുവനന്തപുരം ; മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടതെന്നും പിണറായി പറഞ്ഞു .
അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ് . വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്.
മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്‍ ടിവിയുടെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് കേരള സര്‍ക്കാരിന്റെ കൂടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് . തീവ്ര മുസ്ലീം നിലപാടുള്ള സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. എന്നാൽ ഇത് മറച്ച് വച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം .
Comments