ഇടുക്കി : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട എസ് രാജേന്ദ്രൻ കൂടുതൽ പ്രതികരണങ്ങളുമായി രംഗത്ത് .തനിക്കെതിരായ കമ്മീഷൻ റിപ്പോർട്ട് ശരിയല്ലെന്നും , ജാതി നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സി പി എം ആണെന്നും രാജേന്ദ്രൻ വ്യക്തമാക്കി .
താൻ ജാതീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല , പാർട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാർത്ഥിയെ വെച്ചത് . പെട്ടിമുടി ദുരന്തം നടന്നപ്പോൾ മുഴുവൻ സമയവും താൻ ദുരന്ത സ്ഥലത്ത് ഉണ്ടായിരുന്നു . ഒരു പക്ഷെ ഫോട്ടോയിൽ ഉണ്ടായിരുന്നിരിക്കില്ല . മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നിന്നും മനപ്പൂർവം വിട്ടു നിന്നിട്ടില്ലെന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു .
പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് . താൻ അത് താങ്ങിയേക്കും.വേദനിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും .കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന് ബോർഡ് വച്ചാൽ ഓടി വന്ന് അംഗത്വം എടുത്തവരല്ല ആളുകൾ അതിനു പുറകിൽ ആരുടെയെങ്കിലും ,പ്രേരണ , ഇടപെടൽ , ആശയം ഒക്കെയുണ്ടാവും .മോശമായ തരത്തിൽ ഇത് വരെ പാർട്ടിയിൽ ഇടപെട്ടിട്ടില്ല . രാജേന്ദ്രൻ പറഞ്ഞു .
തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കം നേരത്തെ തന്നെ ഉണ്ടായിരുന്നു .ചിലരെ ഉൾക്കൊള്ളിക്കണമെന്ന ഉദ്ദേശത്തോടെയാണ് നടപടി .നേരത്തെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാവും പുറത്താക്കണമെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി .
Comments