തിരുവനന്തപുരം: കെ റെയിലിന് അനുമതി നിഷേധിച്ചതോടെ വിഷയം ചർച്ചയാക്കി ഇടതുമുന്നണിയിലെ ഘടകകക്ഷികൾ. ഡിപിആറുമായി ബന്ധപ്പെട്ട് സർക്കാർ തിടുക്കം കാട്ടിയെന്നാണ് വിമർശനം. രേഖയിലെ പ്രശ്‌നങ്ങൾ സിപിഐ നേരത്തെ ഉന്നയിച്ചിട്ടും ഇത് ഗൗനിക്കാതെ സമർപ്പിച്ചതാണ് മുറുമുറുപ്പിന് വഴിവെച്ചത്.
പദ്ധതിയുടെ വിശദരേഖ പൂർണമല്ലെന്നും സാങ്കേതിക പ്രായോഗികത സംബന്ധിച്ച് വേണ്ടത്ര വിവരങ്ങൾ അതിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നിലവിൽ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാങ്കേതിക, സാമ്പത്തിക പഠനങ്ങളിൽ വീഴ്ചയുണ്ടായെന്നതിനാലാണ് കെ റെയിലിന് അനുമതി നിഷേധിച്ചതെന്ന വിലയിരുത്തലാണ് സിപിഐയ്‌ക്ക് ഉൾപ്പെടെയുളളത്.
സംസ്ഥാനത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഒരു പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത കാട്ടണമായിരുന്നുവെന്നും സിപിഐയ്‌ക്കുളളിൽ അഭിപ്രായമുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷം മാത്രമേ കേന്ദ്രത്തിന് സമർപ്പിക്കാവൂ എന്ന് സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇത് തള്ളി. ഇതാണ് ഇപ്പോഴത്തെ വിമർശനത്തിന് കാരണം.
സിപിഐയുടെ അഭിപ്രായം ഗൗനിച്ചിരുന്നെങ്കിൽ ഈ നാണക്കേട് ഉണ്ടാവുമായിരുന്നില്ലെന്നാണ് വിമർശനം. വിഷയത്തിൽ സിപിഎം പിടിവാശി കാട്ടിയെന്നും ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുത്തില്ലെന്നും അഭിപ്രായമുണ്ട്. യഥാർത്ഥത്തിൽ സിപിഎമ്മിനെതിരായ വിമർശനം മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്. കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ പിടിവാശി മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നതയ്‌ക്ക് കൂടിയാണ് വഴിവെച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന് സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡിപിആർ) സമ്പൂർണമാണെന്ന നിലപാടിലാണ് കെ റെയിൽ. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതിയുടെ ആവശ്യമില്ലാത്തതിനാൽ പാരിസ്ഥിതിക പഠന റിപ്പോർട്ട് നൽകിയിരുന്നില്ലെന്നും കെ റെയിൽ വിശദീകരിക്കുന്നു.
Comments