നാഗ്പൂർ: ഇന്ത്യയുടെ ഗാനകോകിലം ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം(ആർഎസ്എസ്) സർസംഘചാലക് മോഹൻ ഭാഗവത് അനുശോചനം രേഖപ്പെടുത്തി.ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഈ ദു:ഖം താങ്ങാനുള്ള കരുത്ത് അവരുടെ കുടുംബത്തിന് ദൈവം നൽകട്ടെ. എന്റെയും സംഘടനയുടേയും പേരിൽ ഞാൻ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.
കൊറോണ ബാധയെ തുടർന്നാണ് ആഴ്ചകൾക്ക് മുൻപ് ലതാമങ്കേഷ്‌കറെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപ് കൊറോണ മുക്തയായിരുന്നുവെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഏഴ് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞു നിന്ന ലതാ മങ്കേഷ്‌കറിനെ പത്മഭൂഷൺ (1969), ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, ഭാരതരത്‌ന (2001) എന്നിവയടക്കം അസംഖ്യം അവാർഡുകൾ എന്നിവ തേടിയെത്തി. 1999 നവംബറിൽ ലതാമങ്കേഷ്‌ക്കറെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളർച്ചയ്‌ക്കു കളമൊരുക്കാൻ 1992 മുതൽ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങിയിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് പ്രിയഗായികയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഗാനകോകിലത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രമുഖർ അനുസ്മരിച്ചു.
Comments