അതിർത്തി കാക്കുന്ന സൈനികർക്ക് തുണയായിരുന്ന സംഗീതം, ഡൽഹിയിലെ വഴിയോര കച്ചടവടക്കാർക്ക് സ്വരമാധുര്യം, കുടിലിൽ കരഞ്ഞു തളർന്ന പിഞ്ചോമനകളെ ഉറക്കിയ ശബ്ദ താരാട്ട്, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഗാനോപാസന, ആശുപത്രിയിൽ അവസാനം കാത്ത് കിടന്നവർക്ക് പ്രതീക്ഷയേകിയതും അതേ മാധുര്യമേറിയ സംഗീതം. അതെ ആ സംഗീതം രാജ്യത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു നിന്നിരുന്നു. ഇന്ത്യയുടെ സംഗീത യുഗമെന്നു തന്നെ ലതാ മങ്കേഷ്‌കറിന്റെ കാലഘട്ടത്തെ വിശേഷിപ്പിക്കാം. കാരണം ആളുകളുടെ പ്രതീക്ഷയ്‌ക്കും സ്വപ്‌നത്തിനും എന്നും ചിറകുകൾ നൽകിയത് ഇന്ത്യൻ വാനമ്പാടിയുടെ സംഗീതമായിരുന്നു.
പ്രണയത്തിലും ലതാ മങ്കേഷ്‌കറിന്റെ ഭാഷ സംഗീതമായിരുന്നു, വിവാഹം കഴിച്ചതും സംഗീതത്തെ മാത്രമാണ്. ഓരോ വ്യക്തിയിലും പ്രണയത്തിന്റെ പുഷ്പം വാരി വിതറിയ ലതാ മങ്കേഷ്‌കറിനും പ്രണയത്തിന്റെ ചില കഥകള് പറയാനുണ്ടായിരുന്നു. മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിംഗ് ദുങ്കർപൂരിനെ പ്രണയിക്കാനുള്ള പ്രധാന കാരണം ക്രിക്കറ്റിനോട് അവർക്കുണ്ടായിരുന്ന കമ്പമായിരുന്നു. രാജസ്ഥാനിലെ രാജകുടുംബത്തിൽ ജനിച്ച് വളർന്ന ദുങ്കർപൂരും ലതാ മങ്കേറഷ്‌കറിന്റെ സംഗീതത്തേയും ആ വ്യക്തിയെയും പ്രണയിച്ചു.
ഒരു കാലത്ത് ദുങ്കർപൂർ അടക്കി ഭരിച്ചിരുന്ന മഹാരാവൽ ലക്ഷ്മൺ സിംഗ്ജിയുടെ മകനായിരുന്നു രാജ് സിംഗ് ദുങ്കർപൂർ. അതുകൊണ്ട് തന്നെ രാജകുടുംബത്തിൽ നിന്നല്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അദ്ദേഹം മകനെ അനുവദിച്ചില്ല. അതോടെ വിവാഹ എന്ന സ്വപ്‌നം ഇരുവർക്കും ഉപേക്ഷിക്കേണ്ടിവന്നു. പിൽക്കാലത്ത് ഇരുവരും ആ സ്‌നേഹബന്ധം ഉടയാതെ സൂക്ഷിച്ചു.
സംഗീത സംവിധായകൻ ഭൂപൻ ഹസാരികയോട് ലതാ മങ്കേഷ്‌കറിന് കടുത്ത ആരാധനയായിരുന്നു. സംഗീതത്തോടുള്ള ഭ്രാന്തമായ പ്രണയമാണ് ഹസാരികയിലേക്ക് ലതാ മങ്കേഷ്‌കറിനെ അടുപ്പിച്ചത്. എന്നാൽ ഇരുവരും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് പിൽക്കാലത്ത് ഹസാരികയുടെ ഭാര്യ പ്രിയംവദ പട്ടേൽ പ്രസ്താവന നടത്തി. ഇത് ലതയെ വെട്ടിലാക്കി. ഹസാരെ ലതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അത് കാരണമാണ് തങ്ങൾ വേർപിരിഞ്ഞത് എന്നും പ്രിയംവദ തുറന്നടിച്ചു. അദ്ദേഹത്തിൻെ മരണത്തിന് ശേഷമാണ് ഭാര്യ ഈ വെളിപ്പെടുത്തൽ നടത്തിയത്.
കമിതാക്കൾക്ക് വേണ്ടി എന്നും പ്രണയഗീതങ്ങൾ പാടിയ ലത മങ്കേഷ്‌കറിന്റെ ആദ്യ പ്രണയവും അവസാന പ്രണയവും സംഗീതമായിരുന്നു. അവർ സംഗീതത്തിൽ അലിഞ്ഞു ചേർന്ന് ജിവീച്ചു. ഒരിക്കൽ ലതയുടെ അനുജത്തി ആശാ ഭോസ്ലെയും ഇക്കാര്യം പറഞ്ഞു. കലാകാരികൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് അവരുടെ കലാജീവിതത്തിനു നല്ലത്.’ ലതയുടെ തീരുമാനം ശരിവെച്ചുകൊണ്ട് ആസാ ഭോസ്ലെ വ്യക്തമാക്കി.
വിവാഹജീവിതത്തെ കുറിച്ച് ഉണ്ടായിരുന്ന സ്വപ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ദൈവത്തിന്റെ ഇച്ഛയാണെന്നാണ് 2011 ൽ നടന്ന അഭിമുഖത്തിൽ ലതാ മങ്കേഷ്‌കർ പറഞ്ഞത്. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടിയാണ്, സംഭവിക്കാതിരുന്നതും നല്ലതിന് വേണ്ടി മാത്രമാണ്. 5 ദശകം മുൻപ് ഈ ചോദ്യം ചോദിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ മറ്റൊരു ഉത്തരം ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് എന്റെ മനസിൽ അത്തരം ചിന്തകൾക്ക് ഇടമില്ലെന്ന് ലത മങ്കേഷ്‌കർ വെളിപ്പെടുത്തി.
Comments