മുംബൈ : ലോകത്തെ സംഗീതപ്രേമികളുടെ മുഴുവൻ ആരാധനയും,സ്നേഹവും ഏറ്റുവാങ്ങിയ ലതാമങ്കേഷ്ക്കർ സംഗീതത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് മുൻപ് മരണത്തെ കൺമുന്നിൽ കണ്ടത് . അതും സ്ലോ പോയിസന്റെ രൂപത്തിൽ.
ലതാ മങ്കേഷ്‌കറുമായി വളരെ അടുപ്പമുണ്ടായിരുന്ന മുതിർന്ന എഴുത്തുകാരി പദ്മ സച്ച്‌ദേവ് എഴുതിയ ഐസ കഹാൻ സെ ലാവൂൻ’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത് . പിന്നീട്ഒരിക്കൽ ലതാ മങ്കേഷ്‌ക്കർ തന്നെ ഇത് തുറന്ന് പറഞ്ഞു .
, “ഞാൻ സത്യത്തിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഘട്ടമായിരുന്നു. വർഷം 1963 ലായിരുന്നു. എനിക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്തവിധം തളർച്ച അനുഭവപ്പെട്ടു. സ്വന്തമായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പോയി.”
ഒരു പുലർച്ചെ ലതാജിയ്‌ക്ക് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു . പിന്നാലെ രണ്ടു മൂന്നു പ്രാവശ്യം പച്ചകലർന്ന ദ്രാവകം ഛർദ്ദിച്ചു. വേദന കാരണം ലതയ്‌ക്ക് കാലുകൾ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി. പിന്നീട് ഡോക്ടർമാരാണ് അത് വ്യക്തമാക്കിയത് ലതാ മങ്കേഷ്ക്കർക്ക് ആരോ വിഷം നൽകിയതാണ് , അതും സ്ലോ പോയിസൺ- ഇത്തരത്തിലാണ് പദ്മ സച്ച്‌ദേവ് പുസ്തകത്തിൽ പറയുന്നത്.
ആ സമയത്ത്, ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരി താൻ ജോലി ചെയ്ത കാലത്തെ ശമ്പളം പോലും വാങ്ങാതെ അപ്രത്യക്ഷയായി എന്നും പുസ്തകത്തിൽ പറയുന്നു. ഡോക്ടർമാരുടെ ചികിത്സയും എന്റെ നിശ്ചയദാർഢ്യവുമാണ് എന്നെ തിരികെ കൊണ്ടുവന്നത്. മൂന്ന് മാസത്തെ ബെഡ് റെസ്റ്റിന് ശേഷം എനിക്ക് വീണ്ടും റെക്കോർഡ് ചെയ്യാൻ കഴിഞ്ഞു – ഇതിനെ കുറിച്ച് ലതാ മങ്കേഷ്ക്കർ പറഞ്ഞു .
സുഖം പ്രാപിച്ചതിന് ശേഷം ലതാജിയുടെ ആദ്യ ഗാനം ‘കഹിൻ ദീപ് ജലേ കഹിൻ ദിൽ’ ഹേമന്ത് കുമാറാണ് സംഗീതം നൽകിയത്. “ഹേമന്ദ് ദാ വീട്ടിൽ വന്ന് റെക്കോർഡിങ്ങിനായി എന്റെ അമ്മയുടെ അനുവാദം വാങ്ങി .എന്തെങ്കിലും ബുദ്ധിമുട്ട് കാണിച്ചാൽ ഉടൻ തന്നെ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടാക്കാമെന്ന് അദ്ദേഹം അമ്മയ്‌ക്ക് വാക്ക് നൽകി. ഭാഗ്യവശാൽ റെക്കോർഡിംഗ് നന്നായി. എന്റെ ശബ്ദം നഷ്ടപ്പെട്ടില്ല.- ഇന്ത്യയുടെ വാനമ്പാടിയുടെ വാക്കുകൾ ഇങ്ങനെ . ലതാജിയുടെ ഈ ഗാനത്തിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.
അതേസമയം തനിക്ക് വിഷം നൽകിയത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് “അതെ, ഞാൻ അറിഞ്ഞു, പക്ഷേ ആ വ്യക്തിക്കെതിരെ ഒരു തെളിവും ഞങ്ങളുടെ പക്കലില്ലാത്തതിനാൽ ഞങ്ങൾ ഒരു നടപടിയ്‌ക്കും പോയില്ല ‘ എന്നായിരുന്നു ലതാ മങ്കേഷ്ക്കറിന്റെ വാക്കുകൾ
Comments