വിടവാങ്ങിയ ഗായിക ലതാമങ്കേഷ്‌കറുടെ പാട്ടുകൾ മൂളാത്തവരായി ആരും ഉണ്ടാവില്ല. ശബ്ദമാധുര്യം കൊണ്ട് മാത്രമല്ല ജീവിത രീതികൾ കൊണ്ടും എന്നും വ്യത്യസ്തയാണ് ലതാമങ്കേഷ്‌കർ എന്ന ലതാജി. പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും ഒരേ ശബ്ദസൗകുമാര്യമായിരുന്നു ഒരിക്കൽ ഇന്ത്യയിലെ സിനിമാ ഗാനങ്ങൾക്ക.് അത്രയേറെ ഗാനങ്ങളാണ് ആ അതുല്യപ്രതിഭയുടെ സ്വരത്തിലൂടെ പുറത്തിറങ്ങിയത്.
35,000 ത്തിലധികം ഗാനങ്ങൾ പാടിയ ലതാമങ്കേഷ്‌കർ എല്ലാ പാട്ടും പാടുന്നതിന് മുൻപും ഒരു രീതി പിന്തുടർന്ന് പോയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. പാട്ടു പാടുന്നതിന് മുൻപായി അവർ വെള്ളകടലാസിൽ ആദ്യം ശ്രീ എന്ന് എഴുതും, പിന്നീട് ഗാനം സ്വന്തം കൈപ്പടയിൽ എഴുതി ചേർക്കും. അത് നോക്കിയാണ് ലതാജി എന്നും പാടിയിരുന്നത്.
36 ലധികം ഭാഷകളിലായി പാടി അനേകം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അവർ യുവ ഗായകരുടെ ഭാവിയിലും ശ്രദ്ധ ചെലുത്തിയിരുന്നു. യുവഗായകർക്ക് അവസരം ലഭിക്കുന്നതിനായി അവർ 1992 മുതൽ പിന്നണി ഗാനലോകത്ത് നിന്നും ഭാഗികമായി പിൻവാങ്ങിയിരുന്നു.
പതിനായിരക്കണക്കിന് ഗാനങ്ങൾ പാടിയിരുന്നുവെങ്കിലും പാടിയ പാട്ടുകളിൽ ഒന്നു പോലും ലതാജി കേട്ടിരുന്നില്ല എന്നതും അവരുടെ മാത്രം പ്രത്യേകതയായിരുന്നു.
Comments