ലൈവ് പ്രോഗ്രാമിൽ പാടാൻ ആ ഗായിക എത്തുമ്പോൾ അവരുടെ ശബ്ദം മാത്രമല്ല, വസ്ത്രത്തിന്റെ ഭംഗിയും ആരാധകരെ ആകർഷിച്ചിരുന്നു. നെറ്റിയിൽ നിന്നും മായിച്ചുകളയാത്ത ചുവന്ന പൊട്ട് എന്നും ഇന്ത്യൻ സംസ്‌കാരത്തെയാണ് എടുത്തുകാണിച്ചത്. വളരെയേറെ ഗായകർ സംഗീതലോകത്ത് വന്നു പോയെങ്കിലും ലതാ മങ്കേഷ്‌കർ എന്നും ഒരു ഇതിഹാസമായിരുന്നു.
പാടുക മാത്രമല്ല ഈ മധുര ഗായിക തന്റെ രൂപത്തിനും ഭാവത്തിനും ശ്രദ്ധ നൽകിയിരുന്നു. ലൈവ് പ്രോഗ്രാമുകളിൽ എത്തുമ്പോൾ കൂടുതലും അവർ വെള്ള സാരിയാണ് ധരിക്കാറുള്ളത്. സാരിയുടെ ബോർഡർ ചുവപ്പ് പോലുള്ള കടുത്ത നിറത്തിൽ ഡിസൈൻ ചെയ്തിട്ടുണ്ടാകും. അത് തന്റെ തോളിലൂടെ ചുറ്റി മുന്താണി കയ്യിൽ പിടിക്കുകയാണ് പതിവ്.
ചുവന്ന പൊട്ട് തൊടാതെ ലതാജിയെ കാണുക വളരെ വിരളമാണ്. പൊട്ട് ഒരു അലങ്കാരമായി മാത്രമല്ല, തന്റെ പാരമ്പര്യവും പ്രൗഢിയുമായാണ് അവർ കൊണ്ട് നടന്നിട്ടുള്ളത്. ചെവിയിൽ എപ്പോഴും ഒരു ഡയമണ്ട് കമ്മൽ മിന്നിത്തിളങ്ങും. സാരികളോടും ആഭരണങ്ങളോടും ലതാജിയ്‌ക്ക് കമ്പം ഉണ്ടായിരുന്നു. എന്നാൽ ആരാധകരെ തന്റെ പാട്ടിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വേഷണങ്ങളോ നിറങ്ങളോ അവർ ഉപയോഗിക്കാറില്ല. പരിശുദ്ധിയുടെ നിറം മാത്രമാണ് എന്നും ആ ഗാനകോകില അണിഞ്ഞിട്ടുള്ളത്. ലതാജിയുടെ ചിത്രം ഓർക്കുമ്പോൾ ആ പരിശുദ്ധി തന്നെയാണ് എല്ലാവരുടേയും മനസ്സിലേക്ക് വരിക.
Comments