ശ്രീനഗർ: അന്റാർട്ടിക്കയിൽ എസ്‌കിമോകൾ കനത്ത മഞ്ഞിൽ നിന്നും രക്ഷനേടാനായി ഐസ് പാളികൾ കൊണ്ട് നിർമ്മിക്കുന്ന വീടുകളാണ് ഇഗ്ലൂ. ഇന്ത്യയിൽ അത്തരത്തിലുള്ള കഫേകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരികൾക്കായി കശ്മീരിൽ ഇഗ്ലൂ അനുഭവം ഒരുക്കുകയാണ് ഗുൽമാർഗിൽ പ്രവർത്തനം ആരംഭിച്ച ഇഗ്ലൂ കഫേ. ജമ്മുകശ്മീരിലെ ഇഗ്ലൂ കഫേകൾ സഞ്ചാരികൾക്കിടയിൽ പ്രശസ്തവുമാണ്. ഇപ്പോഴിതാ ഗുൽമാർഗിൽ ഒരുക്കിയ ഇഗ്ലൂ കഫേ ലോകശ്രദ്ധനേടാനൊരുങ്ങുകയാണ്.
ഗുൽമാർഗിൽ സജ്ജീകരിച്ച ഇഗ്ലൂകഫേ ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലൂവാണെന്നാണ് നിർമ്മാതാക്കളിലൊരാളായ മഹൂർ പറയുന്നത്. ലോകറെക്കോർഡിനായി അപേക്ഷിച്ചിട്ടുണ്ട്. അതിന്റെ നടപടികൾ തുടരുകയാണ്. അവസാന ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് 2016ൽ സ്വിറ്റ്‌സർലാൻഡിൽ നിന്നുള്ള ഇഗ്ലൂ കഫേയാണ്. സ്വിറ്റ്‌സർലൻഡിലെ ഇഗ്ലൂ കഫെയെക്കാൾ 37.5 അടി ഉയരവും 44.05 അടി വീതിയും ഈ ഇഗ്ലൂ കഫേയ്‌ക്കുണ്ടെന്ന് മഹുർ പറഞ്ഞു.
രണ്ട് ഭാഗങ്ങളായാണ് ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുന്നത്. ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ആർട്ട് സ്‌പേസുമാണ്. ചുമർ കൊത്തു പണികളും കഫേയ്‌ക്കുള്ളിലുണ്ട്. ആടിന്റെ തോലാണ് കഫേയ്‌ക്കുള്ളിലെ മേശവിരിയായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മാസമെടുത്താണ് ഇഗ്ലൂ കഫേയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സന്ദർശകർക്ക് പരമ്പരാഗത കശ്മീരി വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.
Comments