ന്യൂഡൽഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗം നികത്താൻ കഴിയാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ പ്രമുഖരും ആ ഗായികയ്‌ക്ക് അന്ത്യോപചാരം അർപ്പിക്കാൻ കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് ലതാജിയെന്ന് നിരവധി തവണ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും ലത 2013 ൽ പറഞ്ഞിരുന്നു.
ലാതാ മങ്കേഷ്‌കറിന്റെ പിതാവ് ദീനനാഥ് മങ്കേഷ്‌കറുടെ ഓർമ്മയ്‌ക്കായി പൂനെയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് എത്തിയത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. പരിപാടിക്ക് ശേഷം നന്ദി പ്രസംഗത്തിൽ മോദിയെക്കുറിച്ച് ലതാജി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മോദി ഭായിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ താൻ പ്രാർത്ഥിക്കുന്നു എന്നായിരുന്നു അത്. തുടർന്ന് ആഴ്ചകൾക്കകം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. 2014 ൽ മോദി അധികാരത്തിലേറുകയും ചെയ്തു.
ആറ് മാസം മുൻപ് ദീദി തനിക്ക് ഒരു കത്ത് അയച്ചിരുന്നുവെന്ന് മോദി പിന്നീട് പറയുകയുണ്ടായി. തന്നെ അനുഗ്രഹിച്ചുകൊണ്ടുളള ആ കത്ത് ഇന്നും ജീവിതത്തിൽ ഏറ്റവും പ്രാധാന്യമേറിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 2019 ൽ മൻ കി ബാത്തിനിടയിലും ലതാജിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ലതാജിയെ കാണാൻ എന്ന് പോയലും അവർ മോദിക്ക് ഗുജറാത്തി വിഭവങ്ങൾ നൽകുമായിരുന്നു. എല്ലാ വർഷവും രക്ഷാബന്ധൻ മഹോത്സവത്തിൽ മോദിക്ക് സമ്മാനങ്ങൾ കൊടുത്തയയ്‌ക്കാൻ ലതാ മങ്കേഷ്‌കർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2020 ൽ കൊറോണ സമയത്ത് മാത്രമാണ് ഇതിന് സാധിക്കാതിരുന്നത്.
മോദി ഇന്ത്യയുടെ ചിത്രം തന്നെ മാറ്റിമറിച്ചു എന്നാണ് ലതാ മങ്കേഷ്‌കർ പറയാറുള്ളത്. മോദി അധികാരത്തിൽ ഏറിയത് മുതലാണ് രാജ്യം വികസനംകണ്ട് തുടങ്ങിയത് എന്നും അതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നുമാണ് ലതാ മങ്കേഷ്‌കർ ആഹ്ലാദത്തോടെ പറഞ്ഞിരുന്നത്.
Comments