കായംകുളം: ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മ റെയിൽവേ പാളത്തിൽ ഇരുത്തിയത് പരിഭ്രാന്തി പരത്തി. കായംകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ട്രെയിൻ കടന്നു പോകാത്ത സമയമായതിനാലാണ് അപകടം ഒഴിവായത്. കുഞ്ഞിന്റെ അമ്മയ്‌ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.
ഇന്നലെ ശബരി എക്‌സ്പ്രസിലാണ് യുവതി കായംകുളം സ്റ്റേഷനിൽ വന്നിറങ്ങിയത്. കുറച്ച് നേരം പ്ലാറ്റ്‌ഫോമിൽ നിന്ന ശേഷമാണ് കയ്യിലിരുന്ന ആൺകുഞ്ഞിനെ ഇവർ റെയിൽവേ പാളത്തിൽ വയ്‌ക്കുന്നത്. ഇതു കണ്ട യാത്രക്കാരും റെയിൽവേ സംരക്ഷണ സേനയും ഓടിയെത്തി കുഞ്ഞിനെ എടുത്ത് മാറ്റുകയായിരുന്നു.
യുവതിയോട് കാര്യങ്ങൾ ചോദിച്ചെങ്കിലും ഇവർ കൃത്യമായി ഒന്നും പറയുന്നുണ്ടായിരുന്നില്ല. തെലുങ്കിൽ അവ്യക്തതയോടെയാണ് ഇവരുടെ സംസാരം. ഇവരുടെ കൈവശം 500 രൂപയും ഉപയോഗശൂന്യമായ ഒരു എടിഎം കാർഡും മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് എത്തിയ പിങ്ക് പോലീസ് അമ്മയേയും കുഞ്ഞിനേയും വനിതശിശുക്ഷേമ വകുപ്പിന്റെ സ്‌നേഹിത കേന്ദ്രത്തിലേക്ക് മാറ്റി.
Comments