പാലക്കാട്: മലമ്പുഴ ചെറാട് മേഖലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. സംഘം തിരികെ മടങ്ങി. ദേശീയ ദുരന്ത നിവാരണ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ 26 മണിക്കൂറായി യുവാവ് കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെയാണ് മലമ്പുഴ സ്വദേശിയായ ബാബു വനത്തിൽ കുടുങ്ങിയത്.
ഹെലികോപ്ടറിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കിലെത്താൻ ബുദ്ധിമുട്ടാണെന്നാണ് വിവരം. ബാബുവിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കളക്ടർ അറിയിച്ചു. നിലവിൽ യുവാവിന് വെള്ളവും ഭക്ഷണവും എത്തിയ്‌ക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. എൻഡിആർഎഫും കാട് പരിചയമുള്ള വനവാസി സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചു. വെളിച്ചം മങ്ങുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമാകും. കോഴിക്കോട് നിന്നും പർവ്വതാരോഹ സംഘം ഉടൻ മലമ്പുഴയിൽ എത്തുമെന്നാണ് വിവരം.
ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്നാണ് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് മലകയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. ഇന്നലെ രാത്രി 12 മണിക്ക് അഗ്നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല.
വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല. ഇതിന് മുൻപും മല കയറുന്നതിനിടെ കാൽ വഴുതിവീണ് ബാബുവിന് പരിക്കേറ്റിരുന്നു.
Comments