മലപ്പുറം : പിരിവിനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്നയാൾ പിടിയിൽ. പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരിപ്പള്ളിയാലിൽ അബ്ദുൾ അസീസാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിൽ വയനാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ചാണ് ഇയാൾ വീടുകൾ തോറും പിരിവിനെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇത്തരത്തിൽ പിരിവിനായി വൈലത്തൂരിലെ വീട്ടിൽ എത്തിയ ഇയാൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മോഷണത്തിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെ വയനാട്ടിലെ മേപ്പാടിയിൽ പ്രതിയുണ്ടെന്ന സൂചന പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. മോഷണം നടത്തിയതായി അബ്ദുൾ അസീസ് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും മോഷണ വസ്തുക്കളും പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് അബ്ദുൾ അസീസ് വീടുകളിൽ പിരിവിനായി എത്താറുള്ളത്. ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കും. കൽപ്പകഞ്ചേരിയിലും ആലുവയിലും അബ്ദുൾ അസീസ് സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്.
Comments